
ആലപ്പുഴ: ക്രിസ്മസും ന്യൂ ഇയറും അടുത്തതോടെ സംസ്ഥാനത്ത് അനധികൃത മദ്യവിൽപ്പനയും പൊടി പൊടിക്കുന്നുണ്ട്. നിയമവിരുദ്ധമായി മദ്യം വിൽക്കുന്നവരെ പിടികൂടാൻ എക്സൈസും വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസവും ക്രിസ്മസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനകളിൽ അനനധികൃത മദ്യ വിൽപ്പന നടത്തിയവരെ എക്സൈസ് പിടികൂടി. കായംകുളത്തും തൃശ്ശൂരിലുമാണ് രണ്ട് യുവാക്കൾ 30 ലിറ്റർ മദ്യവുമായി പിടിയിലായത്.
കായംകുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച 18 ലിറ്റർ ഗോവൻ മദ്യവുമായി മുതുകുളം സ്വദേശി വിനീത്.വി (29 ) എന്നയാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അനധികൃത മധ്യവിൽപ്പന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു. കായംകുളം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ.ഇ യും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സുനിൽ കുമാർ.സി, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രവീൺ.എം, ബിപിൻ.പി.ജി, ദീപു.ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത്ത് കുമാർ.ആർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
തൃശൂരിൽ 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ഓട്ടോറിക്ഷയിൽ സൂക്ഷിച്ച് വിൽപ്പന നടത്തി വന്ന കുന്നംകുളം സ്വദേശി രതീഷ് (39) ആണ് അറസ്റ്റിലായത്. ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.സുദർശനകുമാറും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എൽ.ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ സി.കെ.ബാഷ്പജൻ, എ.ബി.സുനിൽകുമാർ, ടി.ആർ.സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ യു.കെ.അനിൽ പ്രസാദ്, എ.ജോസഫ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Read More : ആദ്യം തമ്മിൽ തല്ലി, പിടിച്ച് മാറ്റാനെത്തിയ പൊലീസിനെയും തല്ലി; വാഴമുട്ടം ബാറിൽ യുവാക്കളുടെ ഗുണ്ടാ വിളയാട്ടം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam