റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചശേഷം തൊണ്ടിമുതല്‍ നശിപ്പിച്ചു

By Web TeamFirst Published Oct 16, 2019, 8:56 AM IST
Highlights

വൈകുന്നേരം ഒരുമണിക്കൂറോളം നടത്തിയ പരിശോധനയിലാണ് പൊന്തക്കാട്ടില്‍ കന്നാസില്‍ ഒളിപ്പിച്ചിരുന്ന 20 ലിറ്റര്‍ കളര്‍ചേര്‍ത്ത വ്യാജചാരായം കണ്ടെത്തിയത്. 

ഇടുക്കി: മൂന്നാര്‍ ചിറ്റിവാര എസ്റ്റേറ്റില്‍ റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചശേഷം തൊണ്ടിമുതല്‍ നശിപ്പിച്ചു. നിരവധി അബ്കാരി കേസിലെ പ്രതി രാമരാജിന്‍റെ നേത്യത്വത്തിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥരെ മണിക്കുറുകളോളം തടഞ്ഞുവെച്ച് പിടിച്ചെടുത്ത വ്യാജചാരായം നശിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ മൂന്നാര്‍ പോലീസ് കേസെടുത്തു. 

തിങ്കളാഴ്ച രാവിലെ ദേവികുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫിന് ലഭിച്ച രഹ്യവിവരത്തെ തുടര്‍ന്ന് സംഘം എസ്റ്റേറ്റില്‍ പരിശോധനകള്‍ നടത്തിയിരുന്നു. എന്നാല്‍ ഉച്ചവരെ നടത്തിയ പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ല. എന്നാലും മൂന്നാര്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാലു, ജോളി എന്നിവര്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശപ്രകാരം എസ്റ്റേറ്റിലെത്തിയ പരിശോധനകള്‍ തുടര്‍ന്നു. 

വൈകുന്നേരം ഒരുമണിക്കൂറോളം നടത്തിയ പരിശോധനയിലാണ് പൊന്തക്കാട്ടില്‍ കന്നാസില്‍ ഒളിപ്പിച്ചിരുന്ന 20 ലിറ്റര്‍ കളര്‍ചേര്‍ത്ത വ്യാജചാരായം കണ്ടെത്തിയത്. സംഭവം മേലുദ്യോഗസ്ഥരെ അറിയിച്ചശേഷം ജീപ്പില്‍ കയറിയ സംഘത്തെ നിരവധി അബ്കാരി കേസിലെ പ്രതി രാമരാജിന്റെ നേത്യത്വത്തിലുള്ള 20 പേരടങ്ങുന്ന സംഘം ഒരുമണിക്കുറോളം തടഞ്ഞുവെയ്ക്കുകയും മര്‍ദ്ദിച്ചശേഷം പിടിച്ചെടുത്ത തൊണ്ടിമുതലായ വ്യാജചാരായം നശിപ്പിക്കുകയും ചെയ്തു. ട

മൂന്നാറില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും രക്ഷിച്ചത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ രാമരാജ്, മകന്‍ രാജന്‍, മോഹന്‍, ആനന്ദ്, കുമാര്‍ എന്നിവരുള്‍പ്പെടെ ഇരുപതുപേര്‍ക്കെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. 
 

click me!