
ഒല്ലൂർ: തൃശൂരിൽ എക്സൈസിന്‍റെ കഞ്ചാവ് വേട്ട. ഒല്ലൂർ കമ്പനിപടിയിൽ ബൈക്കിൽ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. തൃശ്ശൂർ ഇടക്കുന്നി സ്വദേശി ഷൈജുവിനെയാണ് കഞ്ചാവുമായി പിടികൂടിയത്. യുവാവിനെയും കഞ്ചാവ് കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും തൃശ്ശൂർ ജില്ലാ സ്‌ക്വാഡും ചേർന്നായിരുന്നു പരിശോധന. സ്‌ക്വാഡ് അംഗം കൃഷ്ണ പ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒല്ലൂർ കമ്പനിപടിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. മഫ്തിയിൽ ആയിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ തന്ത്രപരമായി ബൈക്ക് തടഞ്ഞ് പ്രതിയെ വളഞ്ഞു. ഷൈജു ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു.
തൃശൂർ എക്സൈസ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ സുദർശന കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ എം സജീവ്, എം ഡി ഷിജു, ഗ്രേഡ് പ്രിവെന്റീവ് ഓഫീസർമാരായ എം കെ കൃഷ്ണപ്രസാദ്, പി ബി സിജോമോൻ, പി വി വിശാൽ, ഉസ്മാൻ ഡ്രൈവർ സുധിൻ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം മലപ്പുറം മഞ്ചേരിയിൽ വെസ്റ്റ് ബംഗാൾ സ്വദേശി രണ്ട് കിലോ കഞ്ചാവുമായി പിടിയിലായിരുന്നു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ജലാലുദ്ദീൻ ശൈഖ് എന്ന് പേരുള്ള പ്രതിയെ മഞ്ചേരി നെല്ലിപ്പറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ബംഗാളിൽ നിന്നും സ്ഥിരമായി ലഹരി വസ്തുക്കൾ കേരളത്തിലെത്തിച്ചു വില്പന നടത്തുന്നവരിൽ പ്രധാന കണ്ണിയാണ് ജലാലുദ്ദീൻ ശൈഖ്. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലാണ് ഇയാൾ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.
Read More : അച്ഛൻ മരിച്ചതോടെ മദ്യപിച്ചെത്തി മർദ്ദനം, ആക്രമണം പതിവായി; സഹികെട്ട് 35 കാരനായ മകനെ അമ്മ വെട്ടിക്കൊന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam