
കോന്നി: പത്തനംതിട്ട കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും ചാരായ നിർമ്മാണത്തിനായി തയാറാക്കി വച്ചിരുന്ന 520 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് ഇത്രയും കോട സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് കോന്നി എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും ചേർന്നാണ് കോട പിടിച്ചെടുത്തത്.
സംഭവത്തിൽ ഒരാളെയും ഇതുവരെ പിടികൂടിയിട്ടില്ല. കേസെടുത്ത എക്സൈസ് പ്രതികളെപ്പറ്റിയുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്‍റീവ് ഓഫീസർമാരായ എ.അനിൽകുമാർ, ഡി.അജയകുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ഷെഹിൻ, മുഹമ്മദ് തഹസീൻ, എസ്.ഷഫീക്ക് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
കഴിഞ്ഞ മാസം കോന്നി കുമ്പഴ എസ്റ്റേറ്റിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിലും വാറ്റും കോടയും പിടികൂടിയിരുന്നു. 198 ലിറ്റർ കോടയും ചാരായവുമാണ് അന്ന് പിടിച്ചെടുത്തത്. എസ്റ്റേറ്റ് മാനേജരെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. മാനേജരുടെ ക്വാട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന അഞ്ച് ലിറ്റർ കോടയും വാറ്റുപകരണങ്ങളുമാണ് ആദ്യം കണ്ടെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ പറമ്പിൽ കുഴിച്ചിട്ടിരുന്ന കോടയും എട്ട് ലിറ്റർ ചാരായവും പിടികൂടുകയായിരുന്നു.
അതിനിടെ കട്ടപ്പനയിൽ ഒരു ലിറ്റർ വാറ്റ് ചാരായവും 60 ലിറ്റർ കോടയുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാർ സ്വദേശിയായ ബിജു (51) ആണ് പിടിയിലായത്. കട്ടപ്പന എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സെന്തിൽകുമാർ.സി യും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായവുമായി ബിജുവിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam