
പാലക്കാട്: പാലക്കാട് സ്കൂള്‍ പരിസരത്ത് സ്ഫോടനം. സ്കൂൾ പരിസരത്ത് നിന്നും പന്നിപ്പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. പാലക്കാട് മൂത്താൻതറയിലെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമായിരുന്നു സംഭവം. സ്കൂൾ പരിസരത്തു നിന്നും പ്രദേശവാസിയായ പത്തു വയസുകാരനാണ് പടക്കം ലഭിച്ചത്. സ്കൂൾ പരിസരത്ത് നിന്നാണ് പന്നിപ്പടക്കം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിസരത്ത് നിന്ന് നാലു പന്നിപ്പടക്കങ്ങൾ കണ്ടെത്തിയെന്നും നോർത്ത് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഉഗ്രശബ്ദത്തോടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് സംഭവം.
അതേസയമയം, സ്കൂള്‍ പരിസരത്തുണ്ടായ സ്ഫോടനത്തിൽ ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളിൽ നിന്ന് സ്ഫോടക വസ്തുക്കൾ ലഭിച്ചതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സ്ഫോടകവസ്തു സ്കൂൾ കോമ്പൗണ്ടിൽ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണം. സ്കൂൾ മാനേജ്മെന്‍റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു. ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടന്നുവെന്ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ ആരോപിച്ചു. 100ശതമാനം ഗൂഢാലോചന സംശയിക്കുന്നു. പിന്നിൽ പ്രവർത്തിച്ചവർ ആരെന്ന് കണ്ടെത്തണം
ഗണേശോത്സവം മുൻനിർത്തി പ്രശ്നങ്ങൾ നടന്നു. ഏത് അന്വേഷണം വേണമെങ്കിലും നടത്തട്ടെയെന്നും സി കൃഷ്ണകുമാർ പറഞ്ഞു.