
അടിമാലി : അടിമാലിയിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ സംഭവത്തിൽ പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതി സ്വന്തം വാഹനം കടയുടമയ്ക്ക് വിട്ടു നൽകി. അടിമാലി സ്വദേശിയാണ് രണ്ട് പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയം വെച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
60,000 രൂപയ്ക്കാണ് മുക്കുപണ്ടം പണയം വെച്ചത്. 40,000 രൂപ കയ്യോടെ വാങ്ങുകയും ബാക്കി 20,000 രൂപ വൈകുന്നേരം കടയിലെത്തി വാങ്ങാം എന്ന് പറഞ്ഞ് യുവാവ് തിരിച്ച് പോവുകയായിരുന്നു. എന്നാൽ സംശയം തോന്നിയ കടയുടമ കൊണ്ടുവന്ന സ്വർണം പരിശോധിച്ചപ്പോഴാണ് സ്വർണ്ണമല്ലെന്ന് മനസിലായത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു.
വൈകുന്നേരം പണം വാങ്ങാൻ വരുമ്പോൾ വിവരം അറിയിക്കാൻ പൊലീസ് കടയുടമയ്ക്ക് നിർദേശം നൽകി. പണം വാങ്ങാനായി യുവാവ് കടയിലെത്തിയപ്പോൾ പൊലീസും സ്വർണകടയിലെത്തി. തുടർന്ന് പ്രതി സ്വന്തം വാഹനം സ്വർണകടയുടമയുടെ പേരിലേക്ക് എഴുതി നൽകി രക്ഷപ്പെടുകയായിരുന്നു. സ്വർണം പണയം വെക്കാൻ കൊണ്ട് വരുമ്പോൾ സ്വർണമാണെന്ന് ഉറപ്പുവരുത്തേണ്ടത് കടയുടമയുടെ ഉത്തരവാദിത്തമാണെന്നും നിലവിൽ പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam