
തൃശൂർ: കാട്ടുപന്നി, മയിൽ എന്നീ വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ കൃഷിനാശം നേരിടുന്ന കർഷകർ മനോവിഷമത്തോടെ കൃഷി എന്നന്നേക്കുമായി ഉപേക്ഷിക്കാൻ ഒരുങ്ങുന്നു. എരുമപ്പെട്ടി പഞ്ചായത്തിലെ കരിയന്നൂരിൽ നൂറുകണക്കിന് വാഴകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഓണമടക്കം വിപണിയിൽ പേരെടുത്ത ചെങ്ങഴിക്കോടൻ എന്ന നേന്ത്രവാഴയുടെ ഉത്ഭവ കേന്ദ്രമാണ് കരിയന്നൂർ ഗ്രാമം. ഇവിടെ വാഴകൃഷി ഇറക്കിയ കർഷകരുടെ നേന്ത്രവാഴകളും, നാടൻ വാഴകളുമാണ് ഇന്നലെ രാവിലെ കാട്ടുപന്നി വ്യാപകമായി നശിപ്പിച്ചത്. കരിയന്നൂർ സ്വദേശികളായ സുരേഷ്, വിജയൻ, നാരായണൻ നായർ, അനന്തൻ, വേലായുധൻ, ദിനേശ് തുടങ്ങിയവരുടെ തോട്ടങ്ങളിലെ വാഴകളാണ് വ്യാപകമായി നശിപ്പിച്ചിട്ടുള്ളത്.
ചെങ്ങഴിക്കോടൻ കൂടാതെ സ്വർണ്ണമുഖി, കമ്പം, തേനി ഇനത്തിൽപ്പെട്ട നാടൻ വാഴകളും നശിപ്പിച്ചിട്ടുണ്ട്. കമ്പിവേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കിയെങ്കിലും ഇവ തകർത്താണ് പന്നികൾ വാഴകൾ നശിപ്പിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായിട്ടുള്ളത്. കൊയ്തെടുക്കാറായ പാടശേഖരങ്ങളിലെ നെല്ലുകളും മയിലുകളും, പന്നിയും നശിപ്പിക്കുന്നതായി കർഷകർ പരാതി പറയുന്നു. ആവശ്യമായ നടപടി ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം എന്നെന്നേക്കുമായി ജീവിതമാർഗമായ കൃഷി ഉപേക്ഷിക്കേണ്ടി വരുമെന്നും കർഷകർ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam