സ്വപ്ന പദ്ധതിക്കായുള്ള കേരളത്തിന്‍റെ കാത്തിരിപ്പ് നീളുമെന്ന് റെയി‌ൽവേ

By Web TeamFirst Published Jan 26, 2019, 4:47 PM IST
Highlights

വേഗറെയിൽപാത പൂര്‍ത്തായക്കണമെങ്കില്‍  നിലവിലുള്ള പാതയ്ക്ക് ഇരുവശവും ഭൂമി ഏറ്റെടുക്കേണ്ടിവരും. കേരളം പോലെ ജനസാന്ദ്രത ഏറിയ സംസ്ഥാനത്ത് ഇത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് വ്യക്താമാക്കി  റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രംഗത്തെത്തിയത്.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയായ വേഗ റെയില്‍പാതയ്ക്കുള്ള കാത്തിരിപ്പ് നീളുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ശ്രീരിഷ് കുമാര്‍ സിന്‍ഹ. സർക്കാരിന്‍റെ ആശയം നല്ലതാണെങ്കിലും കേരളത്തില്‍ നടപ്പാക്കാൻ പ്രായോഗികമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാ‌രും റെയില്‍വേയുമായി ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ശ്രീരിഷ് കുമാര്‍ സിന്‍ഹ പറഞ്ഞു .

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവ‍ർണർ വേഗ റെയില്‍പാത  നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. പദ്ധതി പൂര്‍ത്തിയായാല്‍ മണിക്കൂരില്‍ 180 കി.മിററര്‍ വേഗതയില്‍ ട്രെയിനോടിക്കാം. അതായത് തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് എത്താന്‍  നാലു മണിക്കൂര്‍. എന്നാൽ വേഗറെയിൽപാത പൂര്‍ത്തായകണമെങ്കില്‍  നിലവിലുള്ള പാതക്ക് ഇരുവശവും ഭൂമി ഏറ്റെടുക്കേണ്ടിവരും. കേരളം പോലെ ജനസാന്ദ്രത ഏറിയ സംസ്ഥാനത്ത് ഇത് വലിയ വെല്ലുവിളിയാണ്.

സംസ്ഥാന  സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാൽ രണ്ടു പതിറ്റാണ്ടിലേറെയായിട്ടും തിരുവനന്തപുരത്തിനും എറണാകുളത്തിനുമിടയിലുള്ള പാത ഇരട്ടിപ്പിക്കല്‍ ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് വേഗ റെയിൽപാത നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് വ്യക്താമാക്കി  റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രംഗത്തെത്തിയത്.

യു.ഡി.എഫ്. സര്‍ക്കാര്‍ വിഭാവനം ചെയ്ത അതിവേഗ റെയില്‍പാത പ്രായോഗികമല്ലെന്ന് വിലയിരുത്തിയാണ്  വേഗ റെയില്‍പാത പദ്ധതിക്കു തുടക്കമിട്ടത്. പ്രാഥമിക പഠനത്തില്‍ 44000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ പകുതി ചെലവ് സംസ്ഥാനം വഹിക്കേണ്ടിവരും. സാധ്യതപഠന റിപ്പോര്‍ട്ട് ലഭിച്ചാല്‍ റെയില്‍വേ ബോർഡിന്‍റെ അംഗീകാരത്തിന് സമര്‍പ്പിക്കാനാണ് സര്‍ക്കാർ ഉദ്ദേശിക്കുന്നത്.
 

click me!