
കൊട്ടിയൂർ: കണ്ണൂർ കൊട്ടിയൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. കേളകം ഒറ്റപ്ലാവിലെ നെടുമറ്റത്തിൽ ലിജോ ജോസ് (32), ആറ് വയസുകാരനായ മകൻ നെബിൻ ജോസഫ് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഇരട്ടത്തോട് ബാവലിപ്പുഴയിലെ താൽക്കാലിക തടയണയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. നീന്തൽ പരിശീലിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ മകൻ പുഴയുടെ അടിത്തട്ടിലെ ചെളിയിൽ അകപ്പെട്ടു.
രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് പിതാവും അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ഇരുവരെയും പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, പത്തനംതിട്ട കിഴക്കുപുറത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് നാട്ടുകാർ. പൊന്നമ്പ് സ്വദേശി അജയന്റെ മകൾ അർച്ചനയാണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലാരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് മലയാലപ്പുഴ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam