
ആലപ്പുഴ: അപ്രതീക്ഷിത മഴയിൽ പാടങ്ങൾ വെള്ളക്കെട്ടിൽ. അപ്പർകുട്ടനാട്ടിലെ മാന്നാർ, ചെന്നിത്തല ബ്ലോക്കുകളിലെ പാടങ്ങളാണ് വെള്ളക്കെട്ടിലായത്. 110 ഏക്കറുള്ള ചെന്നിത്തല 14-ാം ബ്ലോക്കിൽ വിത കഴിഞ്ഞ പാടം ഇപ്പോൾ വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ടിൽ വിതച്ച നെൽവിത്തുകൾ പഴുത്തുപോകാനിടയുണ്ട്. കാലപ്പഴക്കമേറിയ രണ്ട് മോട്ടോറുകളിൽ ഒന്ന് പ്രവർത്തനരഹിതമായിട്ട് രണ്ട് വർഷമായി. പാടങ്ങളിലെ വെള്ളം വറ്റിക്കാൻ മാസങ്ങൾ വേണ്ടിവരും. 25,000 രൂപയിൽ കൂടുതൽ ചെലവഴിച്ചാണ് ഓരോ കർഷകനും നിലമൊരുക്കിയത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒരുമണി നെല്ലുപോലും വീടുകളിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന് കർഷകരായ കുന്നേൽ ബിജു, എട്ടുപറയിൽ പുത്തൻവീട്ടിൽ ഉത്തമൻ എന്നിവർ പറഞ്ഞു.
മാന്നാർ പടിഞ്ഞാറൻ പ്രദേശത്തെ 1400 ഏക്കർ പാടശേഖരങ്ങളിൽ ബലക്ഷയമേറിയ രണ്ട് പുറംബണ്ടുകളാണുള്ളത്. പമ്പാനദിയിലും അച്ചൻകോവിലാറിലും ജലനിരപ്പ് ഉയരുന്നത് പുറംബണ്ടിന് ഭീഷണിയാണ്. ഇലമ്പനംതോട്ടിലെ സംരക്ഷണഭിത്തികൾ ഏതുനിമിഷവും നിലംപൊത്താം. ബണ്ടുകൾ പുനർനിർമിക്കണമെന്ന ആവശ്യം കർഷകരിൽ ശക്തമാണ്. സജി ചെറിയാൻ എംഎൽഎയുടെ വികസനഫണ്ടിൽനിന്ന് പുറംബണ്ട് നിർമാണത്തിന് തുക അനുവദിച്ചിട്ടുണ്ട്.
മുക്കംവാലേ ബണ്ട് റോഡിന് 7.70 കോടി, മൂർത്തിട്ട മുക്കത്താരി ബണ്ട് റോഡിന് 5.50 കോടി രൂപയുമാണ് അനുവദിച്ചത്. ടെൻഡർ നടത്തിയെങ്കിലും ആരും ഏറ്റെടുത്തില്ല. കഴിഞ്ഞ വിളവെടുപ്പ് സമയത്ത് നാല് തവണയുണ്ടായ മടവീഴ്ചയിൽ ഏക്കറുകണക്കിന് നെൽകൃഷി നശിച്ചു. നേന്ത്രവേലി 110 ഏക്കർ വിസ്തീർണമുള്ള പാടത്തെ നെൽകൃഷി പൂർണമായി നശിച്ചു. കുരട്ടിശേരി നാലുതോട് പാടത്തും മടവീഴ്ചയുണ്ടായി. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും സ്വർണാഭരണങ്ങൾ പണയം വച്ചും പലിശയ്ക്ക് പണം വാങ്ങിയുമാണ് നെൽകൃഷി ചെയ്തത്.
കൂടുതല്‍ യാത്രക്കാരെ കയറ്റണം; കെഎസ്ആര്‍ടിസി ബസിന് മുന്നിൽ സ്വകാര്യ ബസിന്റെ അപകട ഓട്ടം, പരാതി നൽകി