
തിരുവനന്തപുരം: വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഇലകമൺ പുതുവലിൽ വിദ്യാധരവിലാസത്തിൽ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിയ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്ന് രാവിലെ മുതൽ സിന്ധുവിനെ കാണാതായിരുന്നു. തുടർന്ന് മക്കളായ നന്ദുദാസും, വിധുൻദാസും അമ്മയെ കാണാനില്ലെന്ന പരാതിയുമായി അയിരൂർ പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ കിണറ്റിനരികിൽ സിന്ധുവിന്റെ ഒരു ചെരുപ്പ് കണ്ടെത്തി. 100 അടിയിലധികം താഴ്ചയുള്ള കിണറിനകത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. അയിരൂർ പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് വർക്കല ഫയർഫോഴ്‌സ് എത്തി മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വീട്ടിൽ നിന്നാണ് സിന്ധുവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തത്. ഇവർക്ക് കടബാധ്യതകൾ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. ഭർത്താവ് തുളസീദാസ് വർഷങ്ങളായി വിദേശത്താണ്. മക്കൾക്കും ഭർതൃമാതാവിനും ഒപ്പമാണ് സിന്ധു വീട്ടിൽ താമസിച്ചിരുന്നത്. നിയമപരമായ നടപടി ക്രമങ്ങൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam