
പത്തനംതിട്ട: ഗർഭിണി പശുവിന് രക്ഷകരായി പത്തനംതിട്ട അഗ്നി രക്ഷാസേന. പത്തനംതിട്ട മൈലപ്രയിൽ പഞ്ചായത്ത് പടി എന്ന സ്ഥലത്താണ് സംഭവം. അഞ്ചാം വാർഡിലെ മഹേഷ് മാധവ വിലാസത്തിൽ സരളയുടെ മൂന്ന് മാസം ഗർഭിണിയായ പശു റബ്ബർ തോട്ടത്തിൽ പുല്ല് മേയുന്നതിനിടയിലാണ് കയറ് കുരുങ്ങി തല കീഴായി താഴ്ചയിൽ അകപ്പെട്ടു കിടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാരും നാട്ടുകാരും ഞായർ, തിങ്കൾ ദിവസങ്ങളിൽ പശുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ പശുവിൻ്റെ ഉടമ സരളയുടെ അമ്മ അറിയിച്ചതനുസരിച്ച് ഇറച്ചിവെട്ടുകാർ പശുവിനെ കൊണ്ടുപോകാൻ എത്തിയെങ്കിലും തൻ്റെ പൊന്നോമനയായ പശുവിനെ ഇറച്ചിവെട്ടുകാർക്ക് നൽകാൻ സരളയ്ക്ക് മനസ്സ് വന്നില്ല. തുടർന്ന് വാർഡ് മെമ്പറുടെ നിർദ്ദേശ പ്രകാരമാണ് സരള പത്തനതിട്ട അഗ്നിരക്ഷ നിലയത്തിൽ സഹായം അഭ്യർത്ഥിച്ചത്. ഉടൻ തന്നെ അസി. സ്റ്റേഷൻ ഓഫിസർ സാബു ഇത്രയും ആഴമുളള കുഴിയിൽ നിന്നും ഗർഭിണി പശുവിനെ രക്ഷപ്പെടുത്തുന്നതിനുള്ള സങ്കേതിക പ്രശ്‌നം സരളയോട് ബോധിപ്പിക്കുകയും ജെസിബിയുടെ സേവനം ലഭ്യമാക്കാൻ നിർദേശിക്കുകയും ചെയ്തു.
എന്നാൽ ജെസിബി എത്തിക്കാനായില്ല. തുടർന്ന് സേന സംഭവ സ്ഥലത്ത് റോപ്പ്, പഴയ ഹോസ് എന്നിവ ഉപയോഗിച്ച് പശുവിനെ സാഹസികമായി കൈ ചുമടായി സരളയുടെ വീട്ടിൽ എത്തിച്ചു. പിന്നീട് സേനാംഗങ്ങൾ പശുവിനെ തൊഴുത്തിൽ എത്തിച്ച് പശുവിൻ്റെ വയറും തൊഴുത്തും ആയി ബന്ധിപ്പിച്ച് കയറ് കെട്ടി പശുവിനെ ഉയർത്തി നിർത്തി. തുടർന്ന് വെറ്ററിനറി സർജൻ്റെ സേവനം ലഭ്യമാക്കാൻ ഉടമയോട് നിർദേശിച്ച് സേന മടങ്ങി.