
ഇടുക്കി: സ്വകാര്യ എസ്റ്റേറ്റിൽ ഡിജിറ്റൽ സർവേ നടത്തുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സർവേ വിഭാഗം താത്കാലിക ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. താത്കാലിക സർവേയർ അടിമാലി പനംകുട്ടി അമ്പാട്ട് ഹൗസിൽ എസ് നിധിനെയാണ് (34) ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘം നേര്യമംഗലത്തെ റസ്റ്റ് ഹൗസിൽ നിന്ന് പിടികൂടിയത്.
ബൈസൺവാലി വില്ലേജിലെ പൊട്ടൻകാട് താവളം പരിധിയിൽപെട്ട 146 ഏക്കർ വരുന്ന ഏലത്തോട്ടം ഡിജിറ്റൽ സർവ്വേ പ്രകാരം അളന്ന് തിട്ടപ്പെടുത്തുന്നതിന് രണ്ടാഴ്ച മുമ്പ് നിതിൻ ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇത്രയും തുക നൽകാനാകില്ലെന്ന് പറഞ്ഞതോടെ 75,000 രൂപയെങ്കിലും തന്നാലേ സ്ഥലം അളക്കൂവെന്ന് ഇയാൾ പറഞ്ഞു. എസ്റ്റേറ്റ് മാനേജർ കഴിഞ്ഞ വ്യാഴാഴ്ച സർവേയറെ ഫോണിൽ വിളിച്ചപ്പോഴും കൈക്കൂലി നൽകിയാൽ മാത്രമേ വസ്തു അളന്ന് തിട്ടപ്പെടുത്താൻ പറ്റൂവെന്നും ആദ്യ ഗഡുവായി 50,000 രൂപ 30ന് നൽകണമെന്നും പറഞ്ഞു.
തുടർന്ന് എസ്റ്റേറ്റ് മാനേജർ വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി നൽകി. ഇതോടെ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം താത്കാലിക സർവേയറെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചിന് നേര്യമംഗലം പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് മുന്നിൽ വിജിലൻസ് നൽകിയ തുകയായ അമ്പതിനായിരം രൂപ ആദ്യ ഗഡു കൈക്കൂലിയായി നൽകുന്നതിനിടെ ഇയാൾ പിടിയിലാവുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam