
തിരുവനന്തപുരം: മീൻ കയറ്റി വന്ന ലോറി സ്കൂട്ടറിനു പിന്നിലിടിച്ച് എൻജിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. മുഹമ്മദ് യാസീൻ (22) ആണ് മരിച്ചത്. തോട്ടയ്ക്കാട് നൂർമഹല്ലിൽ റഫീഖ് മൗലവിയുടെയും സുധീനയുടെയും മകനാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം ക്ലാസ് കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ ചാത്തമ്പാറ ജങ്ഷനിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ അതേ ദിശയിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ മുഹമ്മദ് യാസീന്‍റെ ദേഹത്തുകൂടി ലോറിയുടെ ചക്രം കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിന്‍റെ പിന്നിലിരിക്കുകയായിരുന്നു യാസിൻ.
സ്കൂട്ടർ ഓടിച്ചിരുന്ന വിദ്യാർഥിയായ പുതുശേരിമുക്ക് സ്വദേശി മുഹമ്മദ് ഇർഫാനെ(21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ കടുവയിൽ മുസ്‌ലിം ജമാഅത്ത് കബറിസ്താനിൽ കബറടക്കി. വിദ്യാർഥികളും അധ്യാപകരുമടക്കം നൂറു കണക്കിനാളുകളാണ് അവസാനമായി ഒരുനോക്ക് കാണാനായി വീട്ടിലും പള്ളിയിലുമെത്തിയത്.