
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. ആറാട്ടുപുഴ വലിയഴീക്കൽ ശ്രീമന്ദിരത്തിൽ പ്രദീപ് (58) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ വലിയഴീക്കൽ സ്കൂളിന് കിഴക്കുഭാഗത്തായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം. കൊച്ചുവള്ളത്തിൽ വല നീട്ടിക്കൊണ്ടിരിക്കെ അതുവഴി കടന്നുപോയ 'കണ്ടശ്ശേരി' എന്ന ലൈലന്റ് വള്ളത്തിന്റെ പ്രൊപ്പല്ലറിൽ വല കുരുങ്ങുകയായിരുന്നു. വല പ്രദീപിന്റെ കയ്യിൽ ബന്ധിച്ചിരുന്നതിനാൽ വള്ളവും പ്രദീപും മറ്റേ വള്ളത്തിനൊപ്പം വലിച്ചിഴയ്ക്കപ്പെട്ടു. കുറച്ചുദൂരം മുന്നോട്ടുപോയ ശേഷം കൊച്ചുവള്ളം പൂർണമായും തകർന്ന് മറിയുകയും പ്രദീപ് കായലിൽ മുങ്ങിപ്പോവുകയുമായിരുന്നു. അപകടം കണ്ടയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് മത്സ്യത്തൊഴിലാളികൾ പ്രദീപിനെ കരയ്ക്കെത്തിച്ച് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രാധ. മക്കൾ: ആർദ്ര, സാന്ദ്ര. മരുമകൻ: ലിജോയ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam