
കുമളി: തമിഴ്‍നാട്ടില്‍ നിന്ന് കൊണ്ടുവന്ന കടുവാത്തോല്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗ സംഘം കുമളിയില്‍ വനപാലകരുടെ പിടിയിലായി. തമിഴ്‍നാട് സ്വദേശികളായ ഇവര്‍ അനധികൃതമായി ശേഖരിച്ച കടുവാത്തോല്‍ വില്‍ക്കാനായി മുണ്ടക്കയം ഭാഗത്തേക്ക് കാറില്‍ കൊണ്ടുവരികയായിരുന്നു.
കുമളി വണ്ടിപ്പെരിയാര്‍ 59-ാം മൈല്‍ ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടെ വള്ളക്കടവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അജയന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ നാരായണന്‍, ചക്കരൈ, മുരുകന്‍, കരുപ്പസ്വാമി, രത്തിനവേല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു.
ചൊവ്വാഴ്ച പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഈ മാസം 30 വരെ റിമാന്‍റ് ചെയ്തു. ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ സി അജയന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം എസ് അനീഷ് കുമാര്‍, ഇ കെ സുധാകരന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വി ആര്‍ നിഷാന്ത്, പി ആര്‍ കവിത ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എസ് വിജേഷ്, ആര്‍ വിഷ്ണു, മുരളീധരന്‍, പി വിജയകുമാര്‍, അബ്ബാസ്, കെ പ്രഭു, പി ടി വിഷ്ണു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam