
ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം മാവടിയിൽ 54 -കാരൻ വെടിയേറ്റ് മരിച്ചു.വീടിനുള്ളിൽ കിടന്നുറങ്ങുകയായിരുന്ന പ്ലാക്കൽ സണ്ണിയാണ് കൊല്ലപ്പെട്ടത്. ആരാണ് വെടിവച്ചതെന്നത് പൊലീസ് അന്വേഷിക്കുകയാണ്. നായാട്ടുസംഘത്തിന്‍റെ വെടി അബദ്ധത്തിൽ കൊണ്ടതാണോയെന്നും പൊലീസ് സംശയിക്കുന്നു.
രാത്രി പതിനൊന്നരയോടെയാണ് സംഭവം. രണ്ടു മുറികളിലാണ് സണ്ണിയും ഭാര്യയും കിടന്നിരുന്നത്. സ്ഫോടന ശബ്ദവും നിലവിളിയും കേട്ട് ഭാര്യ സിനി മുറിയിലെത്തി നോക്കിയപ്പോൾ രക്തം വാർന്ന നിലയിൽ സണ്ണിയെ കണ്ടെത്തി. കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ പൊലീസ് ഫൊറൻസിക് സംഘത്തെയും വിരലടയാള വിദഗ്ദ്ധരെയുമെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം ഇൻക്വസ്റ്റ് നടത്തി. മുഖത്തിന് വെടിയേറ്റതായി പരിശോധനയിൽ കണ്ടെത്തി. കൈക്കും കഴുത്തിനും പരുക്കുകളുണ്ടായിരുന്നു.
ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ തലയിൽ വെടിയുണ്ട കണ്ടെത്തി. എന്നാൽ വീട്ടിൽ നിന്നും തോക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ അടുക്കളയുടെ കതകിൽ വെടിയേറ്റ അഞ്ചു പാടുകൾ കണ്ടെത്തി. ഇതിൽ രണ്ടെണ്ണം പലക തുളച്ച് കടന്നിരുന്നു. ഇവയിലൊന്നാകാം സണ്ണിയുടെ മുഖത്തേറ്റതെന്നാണ് നിഗമനം. നാടൻ തോക്കാണ് വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നാണ് കരുതുന്നത്. തോക്കും പ്രതിയെയും കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Read more: പക്ഷാഘാതം ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
അതേസമയം, കോഴിക്കോട് കണ്ണാടിക്കല്‍ പൊളിച്ച പീടികക്ക് സമീപം ഓവു ചാലില്‍ ബോക്സിംഗ് പരിശീലകനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ സ്വദേശി വിഷ്ണുവാണ് മരിച്ചത്..മൃതദേഹത്തിന് സമീപത്ത് നിന്നും വിഷ്ണുവിന്‍റെ ബൈക്കും ഹെല്‍മറ്റും കണ്ടെടുത്തു.. ബൈക്ക് ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാകാം വിഷ്ണു മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്.
തടമ്പാട്ടുതാഴം കണ്ണാടിക്കല്‍ റോഡില്‍ പൊളിച്ച പീടികക്ക് സമീപമുള്ള ഓവുചാലില്‍ രാവിലെ എട്ടു മണിയോടെയാണ് വിഷ്ണുവിന്‍റെ മൃതദേഹം പരിസര വാസികള്‍ കണ്ടത്. തൊട്ടടുത്ത് തന്നെയായി വിഷ്ണുവിന്‍റെ ബൈക്കും ഹെല്‍മററും കണ്ടെത്തി. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam