
തൃശ്ശൂര്‍: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശ്ശൂരിൽ വൻ ലഹരി വേട്ട. 320 ഗ്രാം എംഡിഎംഎയുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസിന്റെ പിടിയിലായി. പാലക്കാട്ടെ റിസോർട്ടിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്കുള്ള യാത്രാമധ്യയാണ് സംഘത്തിന് പൊലീസിന്റെ പിടിവീണത്.
ലഹരിക്കടത്ത് ചങ്ങലയിലെ ഏതാനും കണ്ണികളാണ് തൃശ്ശൂരിൽ പിടിയിലായത്. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരെയാണ് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് മുതലമടയിലെ റിസോർട്ടിലായിരുന്നു നാല് പേരുടെയും താമസം. എംഡിഎംഎ ഉപയോഗിച്ചശേഷമാണ് തൃശ്ശൂരിലേക്ക് യാത്രതിരിച്ചത്. വഴിമധ്യേ വാണിയംപാറയിൽ വച്ച് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. പരിശോധനയിൽ സ്ത്രീകളിൽ ഒരാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. പിന്നാലെ പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡിഎംഐ കൂടി കണ്ടെടുത്തു. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ് ഷിഫാസിന്റെ സുഹൃത്ത് സുമേഷ് ഈ വീട്ടിൽ നിന്ന് വലിയ അളവിൽ എംഡിഎംഎ മാറ്റിയതായും പൊലീസിന് വിവരം ലഭിച്ചു.
പിന്നാലെ ചാവക്കാട് പഞ്ചാര മുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് ഷോപ്പിൽ നടത്തിയ റെയ്ഡിലാണ് 300 ഗ്രാം എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ ഇങ്ങോട്ട് മാറ്റിയ സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കോൾ റെക്കോർഡും ചാറ്റുകളും കേന്ദ്രീകരിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഇതിലൂടെ ലഹരി മരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയിലെ കൂടുതൽ ആളുകളെയും കണ്ടെത്താനുമാകും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam