പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. മകൻ റിസയെ മർദിക്കുന്നതിനെക്കുറിച്ചോ ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചോ തങ്ങൾക്ക് അറിവില്ലെന്നാണ് ഇരുവരും പോലീസിന് മൊഴി നൽകിയത്. റിസയുടെ കുടുംബത്തിന്റെ ഗാർഹിക പീഡന പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.

കണ്ണൂർ: പൊയ്ത്തുംകടവിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഫാത്തിമത്ത് റിസക്കെതിരെയുണ്ടായ മർദനത്തെക്കുറിച്ചോ ആസിഫിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചോ തങ്ങൾക്ക് അറിവില്ലെന്നാണ് മാതാപിതാക്കൾ പോലീസിന് മൊഴി നൽകിയത്. ആസിഫ് റിസയെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും മകൻ ലഹരി ഉപയോഗിക്കാറുള്ളതായി അറിയില്ലെന്നും ഇരുവരും പറഞ്ഞു.

കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരായത്. കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ആസിഫ് അന്ന് തന്നെ വിദേശത്തേക്ക് കടന്നിരുന്നു. ഫാത്തിമത്ത് റിസ ഗാർഹിക പീഡനത്തിനും ഭർത്താവിന്റെ മർദനത്തിനും ഇരയായിട്ടുണ്ടെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.