
മലപ്പുറം: മൂന്ന് പതിറ്റാണ്ട് മുൻപ് ബംഗുളൂരുവിലേക്ക് നാടുവിട്ട ആലത്തിയൂർ ആലിങ്ങൽ സ്വദേശി തണ്ടാശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീർ ഒടുവിൽ നാടണഞ്ഞു. പരേതരായ തണ്ടാശ്ശേരി മുഹമ്മദിന്റെയും മറിയക്കുട്ടിയുടെയും രണ്ടാമത്തെ മകനായ മുഹമ്മദ് ബഷീർ പതിനെട്ടാം വയസിലാണ് നാടുവിട്ട് ബംഗളൂരുവിലേക്ക് പോയത്. ബംഗളൂരുവിൽ വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്ന ബഷീറിന് കാലക്രമേണ നാടുമായുള്ള ബന്ധം ഇല്ലാതായി. അതോടെ അവിടെ തന്നെ തുടരുകയായിരുന്നു.
പിന്നീട് ഒരി ക്കൽ പോലും ബന്ധുക്കളുമായോ നാട്ടുകാരുമായോ ഒരുതരത്തിലുളള ബന്ധവുമുണ്ടായിരുന്നില്ല. കുടുംബാംഗങ്ങൾ മുഹമ്മദ് ബഷീറിനെ കുറിച്ച് ഏറെകാലം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ബംഗളൂരു നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന മുഹമ്മദ് ബഷീറിന് കെഎംസിസി പ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് സ്വന്തം മണ്ണിലേക്കുളള തിരിച്ചു വരവിന് അവസരമൊരുങ്ങിയത്. ബഷീറിൽനിന്ന് നാടും വീടും ചോദിച്ചു മനസിലാക്കിയ പ്രവർത്തകർ ഈ വിവരങ്ങൾ കഴിഞ്ഞയാഴ്ച ബംഗളൂരിൽനിന്ന് വാട്‌സ്ആപ് വഴി ഫോട്ടോ സഹിതം പങ്കുവച്ചു. ഇതാണ് നാട്ടിലെ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് സഹായകരമായത്.
കെ.എം.സി.സി പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക പ്രവർത്തകനും സി.എച്ച് സെന്റർ അംഗവുമായ അലി പെരുന്തല്ലൂർ നടത്തിയ അന്വേഷണത്തിലാണ് ബഷീറിന്റെ നാട്ടിലെ ബന്ധുക്കളെ കണ്ടെത്തിയത്. തുടർന്ന് അലി പെരുന്തല്ലൂർ ബെംഗളൂരുവിൽ എത്തുകയും ഞായറാഴ്ച രാത്രിയോടെ ബഷീറിനെ നാട്ടിലെത്തിക്കുകയും ചെയ്തു. പുറത്തൂർ കളൂരിലെ സഹോദരി സുബൈദയുടെ വീട്ടിലേക്കാണ് ബഷീറിനെ എത്തിച്ചത്.
വിവാഹാഘോഷം അതിരുവിട്ടു, സഹോദരന്‍റെ പിഴവ് കാരണം വധു ഗുരുതരാവസ്ഥയിൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam