ചേർത്തല: നാടോടി പെണ്‍കുട്ടിയായ മഹാലക്ഷ്മിയുടെ വിവാഹം നടത്തി കാരുണ്യാ ട്രസ്റ്റ്. വിവാഹ മംഗളാശംസകൾ നേരാൻ മന്ത്രിയും എംപിയും അടക്കം പ്രമുഖരും. ഇതോടെ 21-ാമത്തെ വിവാഹത്തിനാണ് പാണാവള്ളി ദിശ കാരുണ്യ കേന്ദ്രം കാർമ്മികത്വം വഹിച്ചത്.
അടൂർ സ്വദേശികളായ ബാലകൃഷ്ണന്റെയും കവിതയുടെയും മകളാണ് മഹാലക്ഷ്മി. മാതാവും, പിതാവും നാടോടികളാണ്. ആറ് വർഷമായി മഹാലക്ഷ്മി ദിശയിലാണ് താമസം. തൈക്കാട്ടുശ്ശേരി കുട്ടഞ്ചാൽ വിശ്വാംഭരന്റെയും ആനന്ദവല്ലിയുടെയും മകൻ മഹേഷാണ് മഹാലക്ഷ്മിയുടെ കഴുത്തിൽ താലി ചാർത്തിയത്. ചേർത്തല വയലാർ കളവം കോടം ശ്രീശക്തീശ്വര ക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രത്തിലെ മുഖ്യ കാർമ്മികൻ ഗോപൻ ശാന്തി ചടങ്ങുകൾക്ക് നേതൃത്വം കൊടുത്തു. ദിശ കാരുണ്യ കേന്ദ്രം സെക്രട്ടറി മിർസാദ് പാണ്ടവത്താണ് കന്യാദാനം നിർവ്വഹിച്ചത്. നിരവധി പൗരപ്രമുഖരും, മത, രാഷ്ടീയ, സാംസ്കാരിക, സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. പങ്കെടുത്തവർക്ക് ക്ഷേത്രാങ്കണത്തിൽ പ്രത്യേക സദ്യയും ഒരുക്കിയിരുന്നു.