
കൊച്ചി: കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായ വിദേശ വനിത മടങ്ങിപ്പോകാനുള്ള പണം പോലുമില്ലാതെ ദുരിതത്തിൽ. ബ്രിട്ടനിൽ നിന്നുള്ള സാറ പെനിലോപ് കോക്ക് എന്ന 75 കാരിയാണ് പള്ളുരുത്തി സ്വദേശിക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുള്ളത്. ഏഴര കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി 2007 ൽ ലണ്ടനിൽ നിന്ന് കേരളത്തിലെത്തിയ സാറയും ഭർത്താവും മൃഗസംരക്ഷണം ദൗത്യമാക്കിയാണ് പ്രവർത്തനം തുടങ്ങിയത്.
തെരുവ് നായ്ക്കൾക്ക് അഭയ കേന്ദ്രമൊരുക്കാൻ മാഡ് ടോഗ് ട്രസ്റ്റ് രൂപീകരിച്ച് ഇവർ പ്രവർത്തനം വിപുലമാക്കി. മൂന്ന് വർഷത്തിന് ശേഷം ഭർത്താവ് മരിച്ചെപ്പോഴും സാറ വിസ പുതുക്കി കൊച്ചിയിൽത്തന്നെ തുടർന്നു. ഇതിനിടെ ലണ്ടനിലെ വീട് നല്ല തുകയ്ക്ക് വിറ്റു. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത പള്ളുരുത്തി സ്വദേശി യാഹിയ ഖാലിദ് സാറയിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. ബാങ്കിടപാടിലൂടെയാണ് പണം കൈമാറിയത്. ഒൻപത് വർഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പലിശയോ നൽകിയ പണമോ തിരിച്ചു കിട്ടിയില്ലെന്നാണ് സാറയുടെ പരാതി. പണം തിരികെ കിട്ടാൻ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
ഇതിനിടെ പൊലീസ് ഇടപെട്ട് ഉണ്ടാക്കിയ ഒത്തുതീർപ്പ് യാഹിയ ഖാലിദ് പാലിച്ചതുമില്ല. വിസ കാലാവധി തീരാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പുതുക്കാൻ പോലും ഇവരുടെ കയ്യിൽ ചില്ലിക്കാശില്ല. ഹോംസ്റ്റേയിലെ താമസം പോലും കടം വാങ്ങിയാണ്. വിദേശ വനിതയുടെ പരാതിയിൽ കേസെടുക്കുമെന്ന് ഫോർട്ട് കൊച്ചി പൊലീസ് അറിയിച്ചു. പണം തിരികെ കിട്ടിയാലും നാട്ടിൽപ്പോയ ശേഷം തിരിച്ച് ഫോർട്ട് കൊച്ചിയിലെത്തണമെന്ന് തന്നെയാണ് സാറയുടെ മോഹം. ഈ നാടും ഇവിടുത്തെ മനുഷ്യരും തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണെന്ന് സാറ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം