
എറണാകുളം: കൊച്ചിയിൽ അശാസ്ത്രീയ ഓട നിർമ്മാണത്തെ തുടർന്ന് വീട്ടമ്മക്ക് പരിക്ക്. എറണാകുളം പാലാരിവട്ടത്ത് ഓടയുടെ സ്ലാബിന് മുകളിൽ ഉയർത്തിവച്ച ഹുക്കിൽ തട്ടിവീണ് വീട്ടമ്മയുടെ കയ്യൊടിഞ്ഞു. പാലാരിവട്ടം സ്വദേശി അജിതയുടെ കയ്യാണ് ഒടിഞ്ഞത്. പാലാരിവട്ടം സിഗ്നൽ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. പാലാരിവട്ടം മുതൽ കാക്കനാട് വരെയാണ് ഓവുചാൽ നിർമ്മാണം നടത്തുന്നത്. മെട്രോ നിർമ്മാണത്തിന് മുന്നോടിയായിട്ടാണ് ഓവുചാൽ നിർമ്മിക്കുന്നത്. പലയിടത്തും സ്ലാബ് ഇടാത്തതിനാൽ കാൽയാത്രക്കാർക്ക് അപകട ഭീഷണിയുണ്ട്. മെട്രോ അധികൃതർക്കും കരാറുകാർക്കും എതിര വീട്ടമ്മ പൊലീസിൽ പരാതി നൽകി. പലയിടത്തും സ്ലാബ് ഇടാത്തതിനാൽ കാൽനട യാത്രക്കാർകക്ക് അപകട ഭീഷണിയാണ്.
അതേ സമയം, പുളിയാര്‍മല എസ്റ്റേറ്റില്‍ മരം വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കര്‍ണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശ്രീമന്ദരവര്‍മ ജെയിന്റെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റില്‍ നിന്ന് മുറിച്ച മരങ്ങള്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. വലിയ മരത്തടി ട്രാക്ടറിലേക്കു കയറ്റുന്നതിനിടെ വടം പൊട്ടി ദേവരാജന്റെ ദേഹത്ത് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടൻ തന്നെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി അമ്പലവയലിലാണ് ദേവരാജൻ താമസിച്ചിരുന്നത്.
ലോറിയിടിച്ച് യു.പി. സ്വദേശികളായ രണ്ടു പേർ മരിച്ചു. ദേശീയ പാതയിൽ തോട്ടപ്പളളി കൊട്ടാരവളവിലായിരുന്നു അപകടം. ദേശീയ പാതാ നിർമാണത്തിനായെത്തിയ വിശാൽ, ദീപക് എന്നിവരാണ് മരിച്ചത്. റെഡി മിക്സ് കയറ്റിപ്പോയ ലോറിയാണ് നടന്നു പോയ യുവാക്കളെ ഇടിച്ചത്. എന്നാൽ അപകടത്തിന് ശേഷം ഇടിച്ച ലോറി നിർത്താതെ പോവുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് എന്നയാൾ രക്ഷപ്പെടുകയും ചെയ്തു.