
ഇടുക്കി ചിന്നക്കനാലിൽ വനംവകുപ്പിൻറെ കൈവശമുള്ള ഭൂമിയിൽ കയ്യേറ്റം. കെഎസ്ഇബിയുടേതുൾപ്പെടെ പത്ത് ഹെക്ടറോളം സ്ഥലം കയ്യേറി. മൂന്നരയേക്കർ സ്ഥലത്തെ കയ്യേറ്റം വനംവകുപ്പ് ദേവികുളം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിച്ചു. കാട്ടാനകളുടെ താവളമായ ഈ ഭാഗത്ത് ആനകളെ പ്രതിരോധിക്കാൻ കയ്യേറ്റക്കാർ സ്ഥാപിച്ച കമ്പിവടങ്ങളും മുള്ളുവേലികളും വനംവകുപ്പ് മുറിച്ചുമാറ്റി.
ചിന്നക്കനാൽ വില്ലേജിലെ സർവേ നമ്പർ 34/1 ൽ പ്പെട്ട സംരക്ഷിത വനഭൂമിയിലാണ് കയ്യേറ്റം. കാടുവെട്ടിത്തെളിച്ച് വലിയ തോതിൽ ഏലം കൃഷി ചെയ്യുകയായിരുന്നു. 18 ഓളം കാട്ടാനകൾ സഞ്ചരിക്കുന്ന ആനത്താരതടസ്സപ്പെടുത്തിയാണ് ഭൂമി കൈവശപ്പെടുത്തിയത്. ജനവാസ മേഖലയിലേക്കെത്തുന്ന കാട്ടാനകളെ ഇവിടേക്ക് തുരത്താൻ പലതവണ ശ്രമം നടത്തി. ഇവ തിരികെയെത്തുന്നതെന്തു കൊണ്ടാണെന്ന് കണ്ടെത്താൻ നടത്തിയ പരിശോധനയിലാണ് കയ്യേറ്റം ശ്രദ്ധയിൽ പെട്ടത്. ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ കയ്യേറ്റക്കാർ വൻ മരങ്ങളിൽ ഡ്രില്ലിംഗ് നടത്തി രണ്ട് ഇഞ്ചോളം കനമുള്ള കമ്പിവടങ്ങളും മുള്ളുവേലികളും ഉപയോഗിച്ച് പ്രതിരോധം തീർത്തിരുന്നു. ഇതാണ് ആനകൾ കാട്ടിലേക്ക് മടങ്ങാൻ തടസ്സമായിരുന്നത്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ പ്രദേശവാസികൾ ആയുധങ്ങളുമായെത്തി ഭീഷണിപ്പെടുത്തി. എന്നാൽ വനംവകുപ്പ് ഇതവഗണിച്ച് ഏലച്ചെടികൾ പിഴുതുമാറ്റുകയും കമ്പിവടങ്ങൾ മുറിച്ചുമാറ്റുകയും ചെയ്തു.
ഇതോടൊപ്പം ആനയിറങ്കൽ അണക്കെട്ടിൻറെ ജലസംഭരണിയോട് ചേർന്നുള്ള കെഎസ്ഇബി സ്ഥലത്തും ഏക്കറു കണക്കിന് സ്ഥലം കയ്യേറിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കെഎസിഇബിക്ക് വനംവകുപ്പ് റിപ്പോർട്ട് നൽകും. കയ്യേറ്റക്കാരെ കണ്ടെത്താനുള്ള അന്വേഷണം വനംവകുപ്പ് ഊർജ്ജിതമാക്കി.. വഴിതിരിച്ചുവിട്ട ആനത്താരകൾ പുനഃസ്ഥാപിക്കാൻ പുതിയ ഔട്ട്പോസ്റ്റും വനംവകുപ്പ് സ്ഥാപിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam