
ഇടുക്കി: സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് മ്ലാവ്, കാട്ടുപോത്ത് എന്നിവയുടെ കൊമ്പുകള്‍ വനംവകുപ്പ് പിടിച്ചെടുത്തു. തൊടുപുഴ തെക്കുംഭാഗം തോട്ടുപുറത്ത് വീട്ടില്‍ അനീഷിന്റെ (59) ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍നിന്നാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് വനംവകുപ്പ് അറക്കുളം സെക്ഷൻ അധികൃതരെത്തി ഇവ പിടിച്ചെടുത്തത്.
മ്ലാവിന്റെ തലയോട്ടിയും രണ്ട് കൊമ്പുകളും ഉണ്ടായിരുന്നു. കാട്ടുപോത്തിന്റെ കൊമ്പുകള്‍ തടിയില്‍ പണിത തലയില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. പഴയൊരു വീട് നവീകരിച്ചാണ് റിസോര്‍ട്ടായി പ്രവര്‍ത്തിച്ചിരുന്നത്. മ്ലാവിന്റെ കൊമ്പുകളും തലയോട്ടിയും റിസോര്‍ട്ടിന്റെ പടിപ്പുരയിലും കാട്ടുപോത്തിന്റെ കൊമ്പുകള്‍ ഹാളിലുമായിരുന്നു സ്ഥാപിച്ചിരുന്നത്. പാരമ്പര്യമായി കൈമാറി വന്നതാണെന്നും കേസുമായി സഹകരിക്കാമെന്നും അനീഷ് മൊഴി നല്‍കിയിട്ടുണ്ട്.
പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി. തൂക്കവും പഴക്കവും നിശ്ചയിക്കാൻ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ പരിശോധനയ്‍ക്ക് അയക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത പെരിന്തൽമണ്ണയിലെ അരി, പലചരക്ക്, പച്ചക്കറി കടകളിലും സൂപ്പർ മാർക്കറ്റുകളിലും ഇൻഡോർ മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളിലും സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി എന്നതാണ്. ലൈസൻസ്, വിലനിലവാരം പ്രദർശിപ്പിക്കൽ, അടിസ്ഥാന സൗകര്യങ്ങൾ, അളവു തൂക്ക യന്ത്രങ്ങൾ സീൽ പതിക്കൽ എന്നിവയിലൂന്നി പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദേശാനുസരണമായിരുന്നു പരിശോധന. അമിത വില ഈടാക്കൽ, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനുകൂടിയാണ് പരിശോധന. ചട്ടലംഘനം നടത്തിയ വ്യാപാരികൾക്ക് നോട്ടിസ് നൽകി. തിങ്കളാഴ്ച രാവിലെ പത്തിനാണ് പരിശോധന ആരംഭിച്ചത്. നടപടിക്രമങ്ങൾ പാലിക്കാൻ നിർദേശങ്ങൾ നൽകി. 15 ഓളം കടകളിൽ പരിശോധന നടത്തിയെന്നും പലചരക്ക്, പഴം, മത്സ്യം കടകളിൽ പരിശോധന തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വിലനിലവാരം പ്രദർശിപ്പിക്കാതെ വിലകൂട്ടി വിൽക്കുന്നത് സംബന്ധിച്ചും പരാതികളും പരിശോധിച്ചു. താലൂക്ക് സപ്ലൈ ഓഫിസർ വി.അബ്ദു, റേഷനിങ് ഇൻസ്‌പെക്ടർമാരായ കെ.സി. സഹദേവൻ, ടി.എ. രജീഷ്‌കുമാർ, ജി.കെ. ഷീന എന്നിവരാണുണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam