
തൊടുപുഴ: മുന്നാറിൽ ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന പടയപ്പയെന്ന കാട്ടാനയെ പ്രകോപിപ്പിച്ച് പ്രദേശവാസികള്‍. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോണടിച്ചുമായിരുന്നു പ്രകോപനം. സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നാറില്‍ മാട്ടുപെട്ടിയിലും പരിസരത്തും സാധാരണയായി ഇറങ്ങാറുള്ള കാട്ടാനയാണ് പടയപ്പ. രണ്ടുമാസം മുമ്പു വരെ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാല്‍ ഈ ദൃശ്യങ്ങള്‍ നടന്ന നവംബര് 7 മുതല്‍ കാര്യം മാറി. പടയപ്പ അക്രമകാരിയായി. അന്നുതന്നെ വനത്തിലേക്ക് തുരത്തിയശേഷം വനംവകുപ്പ് വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ആനയെ പ്രകോപിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്ന താക്കീതും നൽകി. എന്നാൽ കഴിഞ്ഞ ദിവസം കടലാറിലും കുറ്റിയാര്‍ വാലിയിലും പടയപ്പയിറങ്ങിയപ്പോൾ ബൈക്കും ജീപ്പും ഇരമ്പിച്ചും ഹോൺ മുഴക്കിയും ആനയെ പ്രദേശവാസികൾ പ്രകോപിപ്പിച്ചു.
സംഭവത്തെകുറിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങി. പ്രകോപിപ്പിച്ചാൽ ആന കൂടുതല്‍ അക്രമകാരിയാകുമെന്ന് വനപാലകര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. പ്രകോപിപ്പിച്ചവർക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനം. അതെസമയം വനപാലകരെ അറിയിച്ചിട്ടും വരാതിരുന്നപ്പോള്‍ ആനയെ ഓടിക്കാനാണ് ഹോൺ മുഴക്കിയതും വാഹനം റൈസ് ചെയ്തതെന്നും നാട്ടുകാർ പറഞ്ഞു. ആനയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നും ഇവർ ആവശ്യപെടുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam