കാട്ടാനകൂട്ടം ജനവാസ മേഖലയില്‍; ഭീതിയിൽ പത്തനാപുരത്തെ നാട്ടുകാർ

By Web TeamFirst Published Oct 14, 2019, 8:29 PM IST
Highlights

ആനശല്യം വർദ്ധിച്ചതോടെ വനമേഖലയെയും ജനവാസമേഖലയെയും തിരിച്ച് വൈദ്യുതി വേലികെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

കൊല്ലം: പത്തനാപുരം മുള്ളുമല ജനവാസ മേഖലയില്‍ കാട്ടാന ശല്യം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ എത്തിയ കാട്ടാന കൂട്ടത്തെ മണിക്കൂറുകള്‍ നീണ്ട പരിശ്രമിത്തിനൊടുവിലാണ് കാട്ടില്‍ കയറ്റി വിട്ടത്.

പത്തനാപുംരം മുള്ളുമലയോട് ചേർന്ന ജനവാസ മേഖലയില്‍ കഴിഞ്ഞ വേനല്‍കാലത്ത് തുടങ്ങിയതാണ് കാട്ടാന ശല്യം. ഇത് ആദ്യമായാണ് കാട്ടാനകള്‍ കൂട്ടമായി ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത്. കൃഷിയിടങ്ങളില്‍ എത്തുന്ന കാട്ടാനകളെ പാട്ട കൊട്ടിയും ഒച്ചവച്ചുമാണ് നാട്ടുകാർ കാടുകയറ്റുന്നത്. കഴിഞ്ഞ ദിവസം രാവിലെ കുട്ടിയാനകള്‍ അടക്കം വലിയസംഘം എത്തി കൊട്ടക്കയത്തെ തോട്ടിലും ജനവാസമേഖലക്ക് സമീപത്തുമായി നില ഉറപ്പിക്കുകയായിരുന്നു.

നേരത്തെ പടക്കം പൊട്ടിച്ച് ആനകളെ കാട് കയറ്റുകയായിരുന്നു പതിവ് എന്നാല്‍ വനംവകുപ്പിന്‍റെ എതിർപ്പ് വന്നതോടെ നിർത്തിവച്ചിരിക്കുകയാണ്. രണ്ട് മാസം മുന്‍പാണ് കുടിവെള്ളം ശേഖരിക്കാൻ വനത്തിന് സമീപം എത്തിയ ആദിവാസികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത് രണ്ട് പേർക്കും പരിക്ക് പറ്റിയിരുന്നു. കാട്ടാന നാട്ടില്‍ ഇറങ്ങാൻ തുടങ്ങിയതോടെ നാട്ടുകാർക്കും ഉറക്കം ഇല്ലാതായി തുടങ്ങി. 

ആനശല്യം വർദ്ധിച്ചതോടെ വനമേഖലയെയും ജനവാസമേഖലയെയും തിരിച്ച് വൈദ്യുതി വേലികെട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാന പകലും രാത്രിയെന്നും വ്യത്യാസമില്ലാതെ ഇറങ്ങാൻ തുടങ്ങിയതോട പത്തനാപുരം അച്ചൻകോവില്‍ വഴിയുള്ള യാത്രപോലും നാട്ടുകാർ ഉപേക്ഷിച്ചിരിക്കുകയാണ്.

click me!