
നെടുങ്കണ്ടം: ഏഴ് കിലോ ചന്ദനവുമായി രണ്ടു പേർ അറസ്റ്റിൽ. കമ്പംമെട്ട് - തോൽക്കണ്ടം സ്വദേശി പല്ലാമറ്റം സിബിച്ചൻ ദേവസ്യ (46), കമ്പംമെട്ട്-അച്ചക്കട സ്വദേശി പല്ലാമറ്റം സുരേഷ് മണി (45) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്. കുമളി റേഞ്ച് ഓഫിസർ റോയി വി രാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച രാത്രിയോടെയാണ് പ്രതികളെ പിടികൂടിയത്.
മുണ്ടിയെരുമയിലെ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്ത് നിന്നിരുന്ന അറുപതിഞ്ച് വണ്ണമുള്ള ചന്ദനമരം വെട്ടി ചെത്തി മിനുക്കിയ ശേഷം സിബിച്ചന്റെ വീട്ടിൽ സുക്ഷിക്കുകയും അതിൽ നിന്ന് ഏഴ് കിലോ ചന്ദനത്തിന്റെ കാതൽ വിൽക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് വനപാലകർ പറഞ്ഞു. കച്ചവടക്കാരെന്ന വ്യാജേന സിബിച്ചനെ സമീപിച്ച അന്വേഷണ സംഘം വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദന തടികൾ കണ്ടെത്തുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. പരിശോധനയിൽ കല്ലാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ഇൻ ചാർജ് പി എസ് നിഷാദ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ഇ എസ് ഷൈജു, അരുൺ ജോയ്, ജോബിൻ ഫ്രാൻസിസ്, അജിത്ത്, മനു എന്നിവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam