
ആലപ്പുഴ: അടഞ്ഞു കിടന്ന കടയിൽ നിന്നും മോട്ടോർ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് ഉടൻ പിടികൂടി. നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതികൾ മോഷണം നടത്തിയത്. കടയുടെ പുറത്ത് ഭിത്തിയിൽ സ്ക്രൂ ഉപയോഗിച്ച് ഫിറ്റ് ചെയ്തിരുന്ന 6000 രൂപ വിലയുള്ള വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറാണ് പ്രതികൾ മോഷണം ചെയ്തെടുത്ത് വിറ്റത്. തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ പുതുവൽ നികർത്തിൽ വിനയൻ പി വി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 16-ാം വാർഡിൽ നികർത്തിൽ 'ജയ്മോൻ' എന്ന് വിളിക്കുന്ന വർഗീസ് എൻ ടി (19), തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 14-ാം വാർഡിൽ തട്ടാവെളിയിൽ വൈശാഖ് രാജു (21), തുറവൂർ പഞ്ചായത്ത് 14-ാം വാർഡിൽ മാക്കിത്തറ വീട്ടിൽ അശ്വിൻ ദേവ് (19) എന്നിവരാണ് പൊലീസ് പിടിയിലായത്.
പ്രതികൾ മോഷ്ടിച്ചെടുത്ത മുതൽ പിന്നീട് സ്റ്റേഷൻ പരിധിയിലെ ആക്രികടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കുത്തിയതോട് പൊലീസ് ഇൻസ്പെക്ടർ അജയ് മോഹന്റെ നേതൃത്വത്തിൽ പൊലീസ് സബ് ഇൻസ്പെക്ടർ ബജിത്ത് ലാൽ, വേണുഗോപാൽ, സിവിൽ പൊലീസ് ഓഫിസര്‍ വിജേഷ്, രഞ്ജിത്ത്, പ്രവീൺ, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.