
തിരുവനന്തപുരം: ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി 4 പേരെ എക്സൈസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരമാണ് എക്സൈസ് പിടികൂടിയത്. വിവിധയിടങ്ങളിൽ നിന്നായി 90.5 ലിറ്റർ പിടിച്ചെടുത്ത എക്സൈസ് സംഘം 19 കാരനടക്കം 4 പേരെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകരയിൽ നിന്നുമാണ് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 19 കാരനെ പൊക്കിയത്. ഝാർഖണ്ഡ് സ്വദേശി അഷിക് മണ്ഡൽ ആണ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും സംഘവും നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. നീണ്ടകര സ്വദേശി ശ്രീകുമാർ (52 ) ആണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി പിടിയിലായത്. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) എബിമോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജി.അഭിലാഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ, ഹരിപ്രസാദ്, വനിത സിവിൽ എക്സൈസ് ഓഫീസർ മോളി എന്നിവരും പങ്കെടുത്തു.
കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1 ലിറ്റർ ചാരായവുമായി വടക്കേവിള സ്വദേശി സുജിത്ത് (54) അറസ്റ്റിലായി. കൊല്ലം സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി.രഘുവിന്‍റെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രേം നസീർ, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്.എം.ആർ, സൂരജ്, ബാലു എസ് സുന്ദർ, വനിത സിവിൽ എക്സൈസ് ഓഫീസർ വർഷ വിവേക്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.
ആലപ്പുഴ കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പള്ളിപ്പാട് സ്വദേശി ശിവപ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ടോണി.ടി, സിവിൽ എക്സൈസ് ഓഫീസർമാരായ ജിയേഷ്.ടി, ആകാശ് നാരായണൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പി.എ.റിയാസ് എന്നിവരും പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam