
കമ്പംമേട്: കമ്പംമെട്ട് നെറ്റിത്തൊഴുവിന് സമീപം മണിയംപെട്ടിയിൽ 18 കാരനെ മദ്യത്തിൽ വിഷം (liquor poisoning) കലർത്തി നൽകി കൊലപ്പെടുത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ (Raj Kumar) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ പ്രവീൺ കുമാർ ആണ് കൊലപാതകം നടത്തിയത്. ഇയാളെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
രാജ്കുമാറിനെ കാണാനില്ല എന്ന് കാട്ടി വീട്ടുകാർ ഇന്നലെ വണ്ടൻമേട് പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രാജ് കുമാറും പ്രവീൺ കുമാറും ഇന്നലെ ഒരുമിച്ച് ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. പ്രതിയുടെ സഹോദരിയുമായി രാജ്കുമാർ പ്രണയബന്ധത്തിൽ ആയതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പറഞ്ഞു.
ഇന്നലെ പകൽ പ്രവീൺ കുമാറും കൊല്ലപ്പെട്ട രാജ്കുമാറും തമിഴ്നാട് വനമേഖലയിൽ എത്തി മദ്യപിച്ചതായും ഇതിനിടയിൽ മദ്യത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു എന്നും പ്രതി പോലീസിനോട് സമ്മതിച്ചു. രാജ്കുമാർ കാണാതായതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതൽ പ്രവീൺകുമാർ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം തമിഴ്നാട് വനത്തിനുള്ളിലെ പാറപ്പുറത്ത് കാണപ്പെട്ടത്.
ഇതേതുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ, വണ്ടൻമേട് സി ഐ വി എസ് നവാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതിയുമായി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് എത്തിയതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പൊട്ടിയ മദ്യക്കുപ്പിയും മദ്യത്തിന്‍റെ അവശിഷ്ടങ്ങളും സംഭവസ്ഥലത്തുനിന്നും കണ്ടെത്തി. തമിഴ്നാട് അധീനതയിലുള്ള സ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്തിയതിനാൽ തമിഴ്നാട് പോലീസ് എത്തിയതിനുശേഷം വൈകുന്നേരത്തോടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam