
ഷൊര്‍ണൂര്‍: പാലക്കാട് വാണിയംകുളം പനയൂരിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. റബർ എസ്റ്റേറ്റിലെ ഷെഡുകളിലും പൊതു കിണറിലും സ്ഥാപിച്ചിരുന്ന മോട്ടോറുകളാണ് പ്രധാനമായി മോഷണം പോകുന്നത്. ഷൊർണൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
വാണിയംകുളം പനയൂരിൽ മോഷണം തുടർക്കഥയാവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പനയൂർ വായനശാല പരിസരത്തെ ജലധാര കുടിവെള്ള പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ചു നൽകിയ മോട്ടോറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. പനയൂർ വായനശാല പ്രദേശത്തെ നൂറ്റി എൺപത്തി അഞ്ച് കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുന്നാത്തുപടി പൊതു കിണറിൽ സ്ഥാപിച്ച മോട്ടോറാണ് മോഷ്ടാക്കൾ കവർന്നത്.
കഴിഞ്ഞ ഒരു മാസത്തിനകം സമീപപ്രദേശങ്ങളിലെ റബ്ബർ എസ്റ്റേറ്റുകളിലും വീടുകളിലും മോഷണം നടന്നിരുന്നു. മൂന്നുമാസം മുൻപ് സമീപ പ്രദേശത്ത് നിർമ്മാണ പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്ന വീട്ടിലെ കിണിറിന്റെ മോട്ടോർ മോഷണം പോയിരുന്നു.
റബ്ബർ എസ്റ്റേറ്റുകളിലെ ഡിഷുകൾ, ഷീറ്റടിക്കുന്ന മെഷീനിന്റെ ചക്രങ്ങൾ എന്നിവയും മോഷണം പോയതിനെ തുടർന്ന് ടാപ്പിങ്ങ് തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിഞ്ഞില്ല.
തിരുവനന്തപുരം ജില്ലയിലെ പേട്ടയിൽ വീട് കുത്തിത്തുറന്ന് ലക്ഷങ്ങളുടെ സ്വർണ്ണവും വജ്ര ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയുടെ ചിത്രം പൊലീസ് പുറത്ത് വിട്ടത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. ആറു ലക്ഷം രൂപ വിലവരുന്ന 12.5 പവന്റെ സ്വർണവും, വജ്ര ആഭരണങ്ങളും കവർന്ന മോഷ്ടാവിന്‍റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസ് പുറത്ത് വിട്ടത്.
മാസ്‌കും തൊപ്പിയും ധരിച്ച് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്. പ്രതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പാറ്റൂർ മൂലവിളാകം ജങ്ഷനിലെ എം.ആർ.എ. 78ലെ മുൻ ഐ.ഒ.സി എക്‌സിക്യുട്ടീവ് ഡയറക്ടർ പ്രസാദ് മാധവമോഹന്റെ വീട്ടിൽ കവർച്ച നടന്നത് നടന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam