
കണ്ണൂര്‍: ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നയിച്ചത് അച്ഛന്‍റെ മാനസീക അസ്വാസ്ഥ്യമാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് കണ്ണൂർ എരുവേശ്ശിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ സ്വന്തം അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആക്രമണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.
യുവാവിന്‍റെ മാനസീക അസ്വാസ്ഥ്യമാണ് ദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് കണ്ണൂർ റൂറൽ എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് എരുവേശ്ശി മുയിപ്ര മലയോര ഗ്രാമത്തെ നടുക്കിയ സംഭവം ഉണ്ടായത്. വീട് പുറത്ത് നിന്ന് പൂട്ടി തന്‍റെ അമ്മയെ ഒരു മുറിക്കകത്താക്കിയാണ് സതീശൻ കുഞ്ഞിനെയും ഭാര്യയെയും ആക്രമിച്ചത്.
സതീശന്‍ വാക്കത്തി കൊണ്ട് ഭാര്യ അഞ്ചുവിനെയും ഒൻപതുമാസം പ്രായമായ മകന്‍ ധ്യാൻ ദേവിനെയും പലതവണ വെട്ടി. പിന്നീട് അതേ കത്തി കൊണ്ട് സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. അഞ്ചുവിന്‍റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വീടു ചവിട്ട് പൊളിച്ച് രണ്ട് പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read More: കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയില്‍
തലയ്ക്ക് പിന്നിൽ വെട്ടേറ്റ പിഞ്ചുകുഞ്ഞ് തൽക്ഷണം മരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ചു അപകട നില തരണം ചെയ്തിട്ടുണ്ട്. വിദേശത്ത് ഹോട്ടൽ നടത്തിയിരുന്ന സതീഷൻ അഞ്ച് വർഷം മുമ്പാണ് വിവാഹം കഴിച്ചത്. മൂന്നു വർഷമായി നാട്ടിൽ തിരിച്ചെത്തി പല ജോലികളും ചെയ്തുവരികയായിരുന്നു. സതീശന്റെയും മകന്‍ ധ്യാൻദേവിന്റെയും സംസ്കാരം പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് എരുവേശ്ശിയിൽ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam