
കൊച്ചി: അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്നാണ് ജി20 ഉദ്യോഗസ്ഥ പ്രതിനിധികള്‍ കൊച്ചി വാട്ടര്‍ മെട്രോയെക്കുറിച്ച് പറഞ്ഞതെന്ന് മന്ത്രി പി രാജീവ്. വാട്ടര്‍ മെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാണ്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ എട്ടര ലക്ഷം പേര്‍ വാട്ടര്‍ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മന്ത്രി രാജീവിന്റെ കുറിപ്പ്: കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നിര്‍മ്മിച്ച പത്താമത് വാട്ടര്‍ മെട്രോ ബോട്ട് ഇന്ന് കൈമാറി. പ്രശസ്തമായ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാര്‍ഡ് നേടിയ അത്യാധുനിക സംവിധാനങ്ങളുള്ള ബോട്ടുകള്‍ പൂര്‍ണമായും കേരളത്തില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. പദ്ധതി ആരംഭിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളില്‍ 8.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രോ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജി20 ഉദ്യോഗസ്ഥ പ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും അതിമനോഹരവും സുരക്ഷിതവുമായ യാത്രയെന്ന് വിശേഷിപ്പിച്ച വാട്ടര്‍ മെട്രോ രാജ്യത്തിനാകെ മാതൃകയും അഭിമാനവുമാണ്. ഈ മാസം തന്നെ കൂടുതല്‍ ബോട്ടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറാന്‍ സാധിക്കുമെന്ന് ഷിപ് യാര്‍ഡ് അധികൃതര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പദ്ധതി മുഴുവനായും പൂര്‍ത്തീകരിക്കുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്കിന് വലിയ രീതിയില്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കളമശ്ശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് ഫീഡര്‍ സര്‍വീസുകള്‍
കൊച്ചി: കളമശ്ശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും ഇന്‍ഫോപാര്‍ക്കിലേക്കും ഫീഡര്‍ സര്‍വീസുകള്‍ ആരംഭിച്ചെന്ന് മന്ത്രി പി രാജീവ്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സര്‍വീസുകള്‍ വിജയം കണ്ടതോടെയാണ് സ്ഥിരമായി തന്നെ സര്‍വീസുകള്‍ നടത്താന്‍ സമ്മതമാണെന്ന് കൊച്ചിന്‍ മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചത്. പുതിയ ഫീഡര്‍ സര്‍വീസുകള്‍ വരുന്നതോടെ പ്രദേശത്തെ ഐ.ടി മേഖലയിലുള്‍പ്പെടെയുള്ള ജീവനക്കാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും രോഗികളുടെയും മറ്റ് തൊഴിലാളികളുടെയും വിദ്യാര്‍ത്ഥികളുടേയും യാത്ര എളുപ്പമാകും. മെട്രോ ഫീഡര്‍ സര്‍വീസ് വിപുലപ്പെടുന്നതിലൂടെ നഗരങ്ങളില്‍ സ്വകാര്യവാഹനങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്താനും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള ശ്രമങ്ങള്‍ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.
നിപ ആശങ്ക സജീവം, കേരളത്തിൽ നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്രം; സ്ഥിരീകരണമായില്ലെന്ന് സംസ്ഥാനം