
തൃശൂര്‍: അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപ്പറേഷൻ തൊഴിലാളി ലയങ്ങൾക്ക് സമീപം കാട്ടു കൊമ്പൻ. ഗണപതിയെന്നു വിളിക്കുന്ന കാട്ടു കൊമ്പൻ വൈകിട്ടാണ് ഇറങ്ങിയത്. ഒരാഴ്ച മുമ്പ് ഇരണ്ടക്കെട്ടിനെത്തുടർന്ന് എണ്ണപ്പനത്തോട്ടത്തിൽ അവശനായി കണ്ടെത്തിയത് ഗണപതിയെ ആയിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്ത് കാടുകയറിയ ആന ഇന്ന് വൈകിട്ട് വീണ്ടും ജനവാസകേന്ദ്രത്തിൽ ഇറങ്ങുകയായിരുന്നു.
അതേസമയം, വയനാട് മുത്തങ്ങയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് ഭക്ഷ്യവസ്തു അടിച്ചുമാറ്റുന്ന കൊമ്പന്റെ ദൃശ്യങ്ങൾ ഇന്ന് പുറത്ത് വന്നിരുന്നു. രാത്രിയാത്ര നിരോധനത്തെ തുടർന്ന് രാത്രി ഒമ്പത് മണിക്ക് ശേഷം മുത്തങ്ങയിൽ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. അത്തരം ഒരു ലോറിയിൽ നിന്നാണ് കാട്ടുകൊമ്പൻ ഭക്ഷ്യവസ്തു എടുത്തുകൊണ്ടു പോകുന്നത്. ഈ മേഖലയിൽ പതിവായി കാണാറുള്ള കൊമ്പനാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുന്നത്.
ആളുകൾ കാട്ടാനയെ കണ്ട് ബഹളം വച്ചിട്ടും ഒരു കൂസലും കൂടാതെയാണ് കാട്ടുകൊമ്പന്റെ മോഷണം. അടിച്ച് മാറ്റിയ ഭക്ഷണ വസ്തു റോഡിൽ വച്ച് തന്നെ രുചി നോക്കിയ ശേഷമാണ് കൊമ്പൻ നടന്ന് നീങ്ങുന്നത്. വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക, തമിഴ്‌നാട് വനമേഖലകളില്‍ കാട്ടില്‍ പച്ചപ്പില്ലാതാകുകയും ജലാശയങ്ങള്‍ വറ്റിവരളുകയും ചെയ്ത സാഹചര്യമാണ് നിലവിലുള്ളത്.
തമിഴ്‌നാട് മുതുമല കടുവസങ്കേതം, കര്‍ണാടകയിലെ ബന്ദിപ്പൂര്‍, നാഗര്‍ഹോള കടുവ സങ്കേതങ്ങളില്‍ നിന്ന് ആനയും കാട്ടുപോത്തുകളുമടക്കമുള്ളവ വയനാട് വന്യജീവി സങ്കേതത്തിലേക്ക് വേനൽക്കാലത്ത് എത്തുന്നത് സാധാരണമാണ്. പ്രതിസന്ധി മറികടക്കാന്‍ ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് കാട്ടിനുള്ളില്‍ പലയിടങ്ങളിലായി കൃത്രികുളങ്ങള്‍ നിര്‍മിച്ച് ഇവയില്‍ വെള്ളം വാഹനത്തിലോ കുഴല്‍ക്കിണര്‍ വഴിയോ എത്തിക്കുന്നുണ്ടെങ്കിലും കുടിയേറ്റത്തിന് സ്ഥിരം പരിഹാരം കണ്ടെത്താനായിട്ടില്ല.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam