
തൃശൂർ: വിൽപ്പനയ്ക്കായി എത്തിച്ച 5 കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് പിടികൂടി. എടതിരിത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒറീസ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാട്ടൂർ അശോക ബാറിന് സമീപമുള്ള നേരം ഹോട്ടലിന് പുറകുവശത്ത് നിന്ന് പ്രതികൾ പിടിയിലായത്. ഫിരാജ് നായക് ഒറീസയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പോലീസും ചേർന്ന് ഇവരെ പിടികൂടിയത്.
അറസ്റ്റിലായ ജിതിക് കൈപമംഗലം, മതിലകം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത് നീക്കിയ മൂന്ന് കേസിലും അടക്കം ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
തൃശൂർ റൂറൽ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ മാരായ ജയകൃഷ്ണൻ, പ്രദീപ്, ജി.എ.എസ്.ഐ ലിജു, ജി.എസ്. സി.പി.ഒ സോണി, ജി. എ.എസ്.ഐ. സിൽജോ വി.യു, സി.പി.ഒ. മിഥുൻ, കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്.ഐ. എസ്.എച്ച്.ഒ. ഹാഷിഷ്, എസ്.ഐ മാരായ ബാബു, തുളസിദാസ്, ജി.എസ് സി.പി.ഒ മാരായ രജീഷ്, സിജു, ഡ്രൈവർ എ.എസ്.ഐ മുസ്തഫ ഷൗക്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam