കടപ്പയിൽ നിന്നും 167.5 കിലോഗ്രാം കഞ്ചാവ് വയനാട്ടിലെ പെരിയയിൽ എത്തിച്ച ശേഷം ഒരു പിക്കപ്പ് വാഹനത്തിലേക്ക് മാറ്റി കയറ്റി എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് 2020 ഒക്റ്റോബർ മൂന്നിന് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കാളികാവിൽ വെച്ച് പിടികൂടി
കോഴിക്കോട്: സിമന്‍റ് ലോറിയിൽ 167.5 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. എറണാകുളം കുന്നത്ത്നാട് അല്ലപ്ര സ്വദേശി അമ്പലവീട്ടിൽ അപ്പം സജി എന്ന സജീവ് കുമാറിനെയാണ് (46) ഉത്തരമേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്റ്റർ ആർ.എൻ. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ആന്ധ്രപ്രദേശിലെ കടപ്പയിൽ നിന്നും 167.5 കിലോഗ്രാം കഞ്ചാവ് വയനാട്ടിലെ പെരിയയിൽ എത്തിച്ച ശേഷം ഒരു പിക്കപ്പ് വാഹനത്തിലേക്ക് മാറ്റി കയറ്റി എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനിടെയാണ് 2020 ഒക്റ്റോബർ മൂന്നിന് മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കാളികാവിൽ വെച്ച് പിടികൂടി വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരേ അറസ്റ്റ് ചെയ്തത്. പിന്നീട് സിമെൻ്റ് ലോറി ഡ്രൈവറെയും അറസ്റ്റ് ചെയ്തിരുന്നു.
കേസന്വേഷണം എക്സൈസ് ക്രൈംബ്രാഞ്ച് എറ്റെടുക്കുകയും ആന്ധ്രയിൽ നിന്ന് കഞ്ചാവ് കൊണ്ടുവരാൻ പോയവരും അതിനായി പണം മുടക്കിയവരുമായ അഞ്ച് പേരെ കണ്ടെത്തി പ്രതിയാക്കി നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. മുൻപ് അറസ്റ്റിലായ പ്രതികൾ ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് പെരുമ്പാവൂരിൽ വിൽപ്പന നടത്തിയിരുന്നത് സജീവ് കുമാറായിരുന്നു.
പെരുമ്പാവൂർ എം.സി. റോഡിൽ ഇല്ലിത്തോപ്പ് എന്ന പേരിൽ പ്രവർത്തിച്ച ഹോട്ടലിന്‍റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. ഈ കേസിൽ പത്താം പ്രതിയായാണ് കേസ് ചാർജ് ചെയ്തത്. അന്വേഷണ സംഘത്തിൽ എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ സുഗന്ധ കുമാർ, സുധീർ, സജീവ്, സിവിൽ എക്സൈസ് ഓഫീസർ ജിബിൻ, ഡ്രൈവർ രാജേഷ് എന്നിവരും ഉണ്ടായിരുന്നു.