
തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ മേയര്‍ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. മാരാർജി ഭവനിൽ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് എണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂ എന്നുമാണ് ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്. കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണം എങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ല.
സബ് അർബൻ മേഖലയെ നഗരത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വർധിച്ച് വീർപ്പുമുട്ടലുണ്ടാകും എന്നതാണ്. സബർബൻ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികൾക്കും ഗുണപ്രദമാകൂ. അതിനാലാണ് കരാറിൽ തന്നെ സബർബൻ സേവനം (പീക്ക് ടൈമിന് ശേഷം) നൽകാമെന്ന് പറഞ്ഞിട്ടുള്ളത്. പിന്നെ, തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ,ആകെ മൂന്നോ നാലോ കിലോമീറ്റർ ആണ് നഗരത്തിനു പുറത്ത് സ്മാർട്ട് സിറ്റി ബസുകൾ ഓടുന്നതെന്നും ഗായത്രി ബാബു പറഞ്ഞു.
നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? നെടുമങ്ങാട് ഉള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? അതൊരു ചോദ്യമാണ്. ഇതെല്ലാം പറഞ്ഞ ശേഷവും, ഉൾകൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണ് പറ്റൂല്ലങ്കിൽ തിരിച്ചെടുത്തോളാൻ പറഞ്ഞത്. അതൊരു ഒന്നൊന്നര പറച്ചിൽ ആയിരുന്നുവെന്നും മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രതികരണം ആവർത്തിച്ച് ഗായത്രി കുറിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് നിൽക്കുകയാണ് മേയര്‍ വിവി രാജേഷ്. കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മേയർ വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തിൽ ശാശ്വത പരിഹാരമെന്നും അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു. കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും. പിന്നാലെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും വിവി രാജേഷ് പറഞ്ഞു. കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്ആര്‍ടിസി നൽകണം. ത്രികക്ഷി കരാര്‍ ഇല്ലെങ്കിൽ അവർ പറയട്ടെ. കരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാൽ തുടർനടപടി അപ്പോൾ ആലോചിക്കാമെന്നും ബസ് ഓടിക്കുന്നത് കോർപ്പറേഷന്‍റെ പണി അല്ലെന്നും വി വി രാജേഷ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam