
ഇടുക്കി: ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം മൂലം കൃഷി ചെയ്യാന്‍ കഴിയാതെ വിഷമിക്കുന്ന ഇടുക്കി മുട്ടുകാട് മേഖലയില്‍ ശാന്തന്‍പാറ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ സന്ദര്‍ശനം നടത്തി. വിളകള്‍ തിന്ന് നശിപ്പിക്കുന്ന ഒച്ചുകളെ തുരത്താനുള്ള മാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ കര്‍ഷകര്‍ക്ക് വിശദീകരിച്ചു നല്‍കി.
കഴിഞ്ഞ ഏഴ് വര്‍ഷമായി ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം മൂലം ദുരിതത്തിലാണ് മുട്ടുകാട് ഭാഗത്തെ കര്‍ഷകര്‍. ഇവ എങ്ങനെ ഇവിടെയെത്തിയെന്നത് ആര്‍ക്കും അറിയില്ല. വന്‍തോതില്‍ പെറ്റുപെരുകിയതോടെ ഏലം, കുരുമുളക്, കാപ്പി, കൊക്കോ, പച്ചക്കറികള്‍ എന്നിവയെല്ലാം നശിച്ചു. പുതിയ കൃഷി ഇറക്കുന്നതില്‍ നിന്നും കര്‍ഷകര്‍ പിന്മാറി. വിലത്തകര്‍ച്ചക്കൊപ്പം ഒച്ചുകളുടെ ശല്യം കൂടിയതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായി. ആയിരക്കണക്കിന് ഒച്ചുകളെ ശേഖരിച്ച ശേഷം ഉപ്പ് വിതറി നശിപ്പിക്കുകയാണ് കര്‍ഷകര്‍ ചെയ്തിരുന്നത്. എന്നാല്‍ ഒച്ചുകളെ ശേഖരിക്കുന്നത് പല ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമായതോടെ കര്‍ഷകര്‍ ഇത് ഉപേക്ഷിച്ചു. വീര്യം കൂടിയ കിടനാശിനികള്‍ തളിച്ചിട്ടും ഒച്ചുകളെ തുരത്താന്‍ സാധിച്ചില്ല.
ചെറിയ കുഴിയെടുത്ത് കാബേജ് ഇലകളിട്ട് ചാക്കു കൊണ്ട് മൂടി ഒച്ചുകളെ ആകര്‍ഷിക്കുക. തുടര്‍ന്ന് ഉപ്പോ അല്ലെങ്കില്‍ വിനാഗിരിയോ ഒഴിച്ച് കൊന്നു കളയാം. കോപ്പര്‍ സള്‍ഫേറ്റ് നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലൊഴിച്ച് നേരിട്ട് സ്‌പ്രോ ചെയ്ത് കൊടുത്താല്‍ മതി. 15 ദിവസത്തെ ഇടവേളയില്‍ മൂന്നു തവണ ഇത് തളിച്ചാല്‍ പൂര്‍ണമായും ഒഴിവാക്കാമെന്നാണ് ശാസ്ത്രജ്ഞനായ ഡോ. സുധാകര്‍ സൗന്ദര്‍ രാജന്‍ കര്‍ഷകരെ അറിയിച്ചത്. ഒച്ചുകളെ പൂര്‍ണമായും തുരത്തിയാല്‍ മാത്രമേ കൃഷി പുനരാരംഭിക്കാന്‍ കഴിയൂയെന്ന് കര്‍ഷകനായ ജോണി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം..
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam