
തൃശൂര്‍: ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണ പെണ്‍കുട്ടിക്ക് രക്ഷകരായി പൊലീസ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാട്ടുകാരാണ് ഒരു പെണ്‍കുട്ടി കുഴഞ്ഞ് വീണതായി പൊലീസിനെ വിവരം അറിയിച്ചത്. എ എസ് ഐ പ്രേംജിത്തും സിവിൽ പൊലീസ് ഓഫീസർ ഷെഫീക്കും ഉടന്‍ ബസ് സ്റ്റാന്‍ഡിലെത്തി. 17 വയസുകാരിയായ കൃഷ്ണേന്ദു ആണ് കുഴഞ്ഞു വീണത്. പൊലീസ് എത്തുമ്പോള്‍ കുട്ടി കുഴഞ്ഞ് വീണ് ബോധരഹിതയായി കിടക്കുകയായിരുന്നു.
നിരവധി ആളുകൾ സമീപത്തുണ്ടായിരുന്നെങ്കിലും ആരും കുട്ടിയെ ആശുപത്രിയിലെത്തിക്കാനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ നിന്ന് സംഭവസ്ഥലത്തെത്തിയാണ് കുട്ടിയയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയത്. കുഴഞ്ഞു വീണതിനെ തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയുടെ ബന്ധുക്കളെ പൊലീസ് തന്നെ വിവരമറിക്കുകയും ചെയ്തു.
തുടർന്ന് ഇവർ ആശുപത്രിയിൽ എത്തുന്നത് വരെ കുട്ടിയുടെ കാര്യങ്ങളെല്ലാം നിര്‍വ്വഹിച്ചുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച കൊച്ചി സൈബര്‍ പൊലീസിന്‍റെ ഇടപെടലും വലിയ പ്രശംസ നേടിയിരുന്നു. തിരുവനന്തപുരം കരമന സ്വദേശിനിയെയാണ് പൊലീസിൻ്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ മാതൃകമ്പനിയായ മെറ്റയുടെ ശ്രദ്ധയിൽ ആത്മഹത്യശ്രമം എത്തുകയും അവര്‍ സൈബര്‍ സെല്ലിനെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
കേരളത്തിൽ ഒരു യുവതി ഇൻസ്റ്റാഗ്രാമിൽ ലൈവിട്ട് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന വിവരം മെറ്റാ അധികൃതര്‍ കൊച്ചി സൈബര്‍ പൊലീസിന് നൽകിയത്. വീഡിയോയ്ക്ക് ഒപ്പം യുവതിയുടെ ഐ പി അഡ്രസ്സും മെറ്റാ ടീം സൈബര്‍ സെല്ലിന് കൈമാറിയിരുന്നു. യുവതിയുടെ പ്രൊഫൈൽ പരിശോധിച്ച സൈബര്‍ സെൽ ഇവരെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം ഈ വിവരം ചേര്‍ത്തല, കരമന പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇരു സ്റ്റേഷനുകളിൽ നിന്നും പൊലീസ് സംഘങ്ങൾ യുവതിയെ കണ്ടെത്താൻ പുറപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരം കരമനയിൽ നിന്നും ഇവരെ പൊലീസ് കണ്ടെത്തി രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.
എംപിമാർക്ക് വിഐപി പരിഗണന ഇല്ല, വിവാദ ഉത്തരവ് എയിംസ് പിൻവലിച്ചു; ഫലം കണ്ടത് ഡോക്ടർമാരുടെ പ്രതിഷേധം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam