
ആലപ്പുഴ: ആലപ്പുഴ കളർകോടിൽ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ കൽക്കെട്ടു തകർന്ന് ഭിന്നശേഷിക്കാരനായ വയോധികന്‍റെ വീട്ടിലേക്കുള്ള വഴിയടഞ്ഞതായി പരാതി. ആലപ്പുഴ കളർകോട് വാർഡ് പാണാവള്ളിച്ചിറ ചെല്ലപ്പനാണ് ( 95 ) ദുരവസ്ഥയുണ്ടായത്. ചെല്ലപ്പന് ആശുപത്രിയിൽപ്പോലും പോകാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ തരിശായിക്കിടന്ന നൂറ്റിത്തൊണ്ണൂറും പാടത്തിനു സമീപത്തുകൂടി കൽക്കെട്ടു നിർമിച്ചു സ്ലാബിട്ട് വഴിയൊരുക്കാൻ 10 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. ഇതനുസരിച്ച് കരാറുകാരൻ പണിയും തുടങ്ങി. കൽക്കെട്ടുകെട്ടി തീരാറായ സമയത്താണ് തരിശുപാടം കൃഷിയോഗ്യമാക്കിയത്. കൃഷിയാവശ്യത്തിനായി വഴിയിൽ പെട്ടിയും പറയും സ്ഥാപിച്ചതോടെ വെള്ളത്തിന്‍റെ കുത്തൊഴുക്കിൽ കൽക്കെട്ടു തകരുകയായിരുന്നു.
കോൺക്രീറ്റ് ചെയ്യാത്തതാണ് ഇത് തകരാൻകാരണമെന്നാണ് ആരോപണം. ചെല്ലപ്പനുൾപ്പെടെയുള്ള രണ്ടു കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയാണ് അധികൃതരുടെ അനാസ്ഥമൂലം ഇല്ലാതായത്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നഗരസഭയെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്നാണ് ചെല്ലപ്പന്‍റെ ബന്ധുക്കളുടെ ആരോപണം. താമസിയാതെ തന്നെ പദ്ധതി പൂർത്തിയാക്കുമെന്ന് വാർഡ് കൗൺസിലർ ഹരികൃഷ്ണൻ പറഞ്ഞു. പെട്ടിയും പറയും സ്ഥാപിക്കാനുള്ള സ്ഥലംകഴിഞ്ഞ് ബാക്കിയുള്ള ഭാഗത്തുകൂടി വഴി നിർമിക്കാമെന്ന റിപ്പോർട്ട് കൃഷിവകുപ്പ് അധികൃതർ നൽകിയിട്ടുണ്ട്. മുനിസിപ്പൽ എൻജിനിയർകൂടി പരിശോധിച്ചശേഷം കൗൺസിൽ യോഗം ചർച്ചചെയ്ത് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കയറും മുമ്പേ സ്വകാര്യ ബസിന്റെ ഓട്ടോമാറ്റിക്ക് ഡോര്‍ അടഞ്ഞു; വിദ്യാർഥിക്ക് വീണ് പരിക്ക്
അതേസമയം ആലപ്പുഴയിൽ നിന്നുള്ള മറ്റൊരു വാർത്ത ബസില്‍ കയറുംമുമ്പ് വാതിലിടച്ച് മുന്നോട്ടെടുത്ത സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു എന്നതാണ്. ആലപ്പുഴ ലജ്നത്തുൽ മുഹമ്മദിയ്യ സ്കൂൾ വിദ്യാർഥി ദേവരാജിനാണ് പരിക്കേറ്റത്. സ്കൂൾ വിട്ടശേഷം മറ്റ് വിദ്യാർഥികൾക്കൊപ്പം ആലപ്പുഴ-കടപ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിൽ കയറിയയുടൻ ഓട്ടോമാറ്റിക് ഡോർ അടയുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ദേവരാജ് പുറത്തേക്ക് തെറിച്ച് വീണത്.