
മലപ്പുറം: തിരൂരിൽ അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ വിജയവാഡയിൽ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ 14കാരിയെയാണ് കണ്ടെത്തിയത്. പുറത്തൂര്‍ പെരുന്തല്ലൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ദമ്പതികളുടെ മകളാണ് നാടുവിട്ടത്. അമ്മയുമായി പിണങ്ങിയതോടെ അമ്മയുടെ മൊബൈല്‍ ഫോണെടുത്ത് കുട്ടി നാട് വിടുകയായിരുന്നു.
ജനുവരി 29ന് രാവിലെ ഏഴരയോടെയാണ് കുട്ടി വീട്ടില്‍ നിന്നു പോയത്. സ്‌കൂളില്‍ പോയതാകുമെന്നാണ് രക്ഷിതാക്കള്‍ കരുതിയത്. വൈകീട്ട് തിരിച്ചെത്താതായതോടെ അന്വേഷണം തുടങ്ങി. നാട്ടിലും പരിസരങ്ങളിലുമെല്ലാം അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് രക്ഷിതാക്കള്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടി വിജയവാഡയിലുള്ളതായി കണ്ടെത്തിയത്.
ആദ്യ ദിവസം മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പെരുന്തല്ലൂരില്‍ നിന്ന് ബസ് മാര്‍ഗം തിരൂരിലെത്തിയ കുട്ടി റെയില്‍വേ സ്റ്റേഷനില്‍ വന്ന് ട്രെയിന്‍ കയറിയതാകുമെന്ന് കരുതുന്നു. ആര്‍ പി എഫ് സഹായത്തോടെ കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ ഏറ്റുവാങ്ങുന്നതിനായി തിരൂരില്‍ നിന്ന് പൊലീസ് സംഘം വിജയവാഡയിലേക്ക് തിരിച്ചതായി സി ഐ കെ ജെ ജിനേഷ് പറഞ്ഞു. അവിടെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സംഘം കുട്ടിയുമായി തിരൂരിലേക്ക് മടങ്ങും. കുട്ടിയുടെ കയ്യില്‍ മൊബൈലുണ്ടായിരുന്നതാണ് അന്വേഷണത്തില്‍ സഹായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam