
ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴയ്ക്ക് സമീപത്തെ ലക്ഷംവീട് കോളനിയിൽ വർഷങ്ങളായി അമ്മയും മകളും തനിച്ചാണ് താമസം. കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിക്ക് അമ്മ ഉണർന്നപ്പോൾ മകളെ വീട്ടിൽ കണ്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ, ഇവര്‍ കുട്ടിയേ സമീപത്തെ പന്നിയാര്‍ പുഴക്കരയിൽ അന്വേഷിച്ചങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ മകളുടെ ചെരിപ്പുകൾ പുഴക്കരയിൽ കണ്ടതോടെ ഇവര്‍ പരിഭ്രാന്തയായി, സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആനയിറങ്കൽ ഡാം കവിഞ്ഞൊഴുകുന്നതിനാൽ പുഴയിൽ നീരൊഴുക്ക് അതി ശക്തമായിരുന്നു. വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തിൽ പുഴയിൽ വീണെന്ന നിഗമനത്തിൽ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടർന്ന് ശാന്തൻപാറ പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇതിനിടെ നാട്ടുകാരിൽ ചിലർ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. വൈകാതെ നെടുങ്കണ്ടം ഫയർഫോഴ്സ് യൂണിറ്റും എത്തിച്ചേർന്നു. ആനയിറങ്കൽ ഡാമിന് ഷട്ടറുകൾ ഇല്ലാത്തതിനാൽ പുഴയിലേയ്ക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് കുറയ്ക്കുവാൻ കഴിയാത്ത സാഹചര്യമായിരുന്നു. കൂടുതൽ തയ്യാറെടുപ്പുകളോടെ തിരച്ചിൽ നടത്തുവാൻ ആലോചിക്കുന്നതിനിടെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടി സുരക്ഷിതയായി കൊടൈക്കക്കനാലിൽ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് അമ്മാവന്‍റെ ഫോൺ വിളിയെത്തിയത്.
അമ്മയുമായി വഴക്കുണ്ടായതിനെത്തുടർന്ന് രാവിലെ വീടുവിട്ടിറങ്ങുകയും, തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെരിപ്പുകൾ പുഴക്കരയിൽ ഊരി വച്ച ശേഷം മറ്റാരുടെയും ശ്രദ്ധയിൽപ്പെടാതെ ടൗണിലെത്തി തമിഴ്നാട്ടിലേയ്ക്കുള്ള ബസ്സിൽ കയറി കൊടൈക്കനാലിന് പോവുകയായിരുന്നെന്ന് കുട്ടി അമ്മാവനോട് പറഞ്ഞത്. നേരത്തെ തന്നെ പഠനം നിർത്തിയ കുട്ടി അമ്മയ്ക്കൊപ്പം തോട്ടത്തിൽ പണിയ്ക്ക് പോകുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam