
തിരുവനന്തപുരം: ഒൻപത് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 75 വർഷം കഠിനതടവും ഒമ്പത് ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ കോടതി. പിഴ അടയ്ക്കാത്ത പക്ഷം ഒന്നര വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. വെള്ളായണി സ്വദേശി അനീഷ് (34) നെയാണ് കോടതി ശിക്ഷിച്ചത്. ആറ്റിങ്ങൽ അതിവേഗ കോടതി ജഡ്ജി സി.ആർ. ബിജുകുമാറിന്‍റേതാണ് വിധി.
2025 ജനുവരി 11-ന് പോത്തൻകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നത്. രണ്ടുവര്‍ഷത്തോളം കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് സ്‌കൂളിലെ അധ്യാപികയാണ് അമ്മയെ വിവരമറിയിച്ചത്.പിന്നീട് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. രണ്ടുവര്‍ഷത്തോളം പീഡനത്തിന് ഇരയായതായി കുട്ടി കൗണ്‍സിലിംഗില്‍ വെളിപ്പെടുത്തി.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 23 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ യു. സലിംഷാ, അഡ്വ. നീലിമ ആർ. കൃഷ്ണൻ എന്നിവർ ഹാജരായി. പോത്തൻകോട് ഇൻസ്പെക്ടറായിരുന്ന അജീഷ്, എസ്.ഐ രാഹുൽ, എ.എസ്.ഐ ശീലേഖ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam