
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടില്‍ ശ്രീജിത്തിനെയാണ് എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ കെ. തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ താമസക്കാരിയായ 14 വയസുകാരിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാള്‍ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഇരയായ കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടയില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ.അനുദാസ്, പോലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, സജീവന്‍, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പത്തനംതിട്ടയിലെ പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ കഴിഞ്ഞദിവസമാണ് എറണാകുളത്ത് നിന്ന് പിടികൂടിയത്. ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ഊര്‍ജ്ജിത അന്വേഷണത്തിനൊടുവില്‍ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഫോണിലൂടെ ബന്ധം സ്ഥാപിച്ച്, രണ്ടുവര്‍ഷമായി പരിചയത്തിലായിരുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അടൂരിലെ ഒരു ലോഡ്ജില്‍ എത്തിച്ചും, തുടര്‍ന്ന് വിവിധയിടങ്ങളിലെത്തിച്ചും ലൈംഗികപീഡനത്തിന് വിധേയയാക്കിയെന്നാണ് പരാതി. പീഡനവിവരം പുറത്തു പറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.
പീഡനവിവരം അമ്മയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തത്. വൈദ്യപരിശോധന നടത്തി തെളിവുകള്‍ ശേഖരിക്കുകയും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ അനന്തു കുറ്റം സമ്മതിച്ചു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനക്കയച്ചു. കുട്ടിയെ അന്യായ തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതായി അന്വേഷണത്തില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam