
കോഴിക്കോട്: മുക്കത്ത് അപകടകരമായ രീതിയില്‍ സ്കൂട്ടറോടിച്ച വിദ്യാര്‍ത്ഥിനിക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടി ഓടിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ യാത്രികരായ പെൺകുട്ടികൾ വലിയ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയോ തോതിൽ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
ഒരു സ്കൂട്ടറിൽ മൂന്ന് പേരാണ് യാത്ര ചെയ്തത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്വകാര്യ ബസ്സിന് മുന്നിലേക്ക് എത്തി. ബസ് പെട്ടെന്ന് ബ്രേക്കിട്ടത് കൊണ്ടാണ് ഇവർ കഷ്ടിച്ച് രക്ഷപ്പെട്ടത്. മുക്കം മണാശ്ശേരി ജംഗ്ഷനിൽ നാല് റോഡുകൾ കൂടിയ ഇടത്തായിരുന്നു അപകടത്തിന് കാരണമായേക്കാവുന്ന നിലയിലെ സംഭവം. സ്കൂട്ടർ യാത്രികരായ മൂന്ന് പേരും ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല. അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പെൺകുട്ടികൾ ഒന്നും സംഭവിക്കാത്ത പോലെ സ്കൂട്ടറോടിച്ച് പോവുകയും ചെയ്തു.
വെള്ളിയാഴ്ച നടന്ന ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഏറെ വിമർശനങ്ങളോടെ നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. തുടർന്നാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും സംഭവത്തിൽ ഇടപെട്ടത്. ലൈസൻസ് പോലുമില്ലാതെ സ്കൂട്ടറോടിച്ച വിദ്യാർത്ഥിനിക്കെതിരെ പൊലീസ് കേസെടുത്തു. വാഹന ഉടമകളായ രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam