
ചെന്നൈ: തമിഴ്നാട്ടിലെ പല്ലവരായൻ പെട്ടിയിൽ നടന്ന ജെല്ലിക്കെട്ടിൽ കാളകളെ പിടികൂടുന്നതിനിടെ തൊണ്ണൂറ്റിയഞ്ചു പേർക്ക് പരുക്കേറ്റു. മത്സരത്തിനെത്തിച്ച രണ്ടു കാളകളും ചത്തു. കൊവിഡിനെ തുടർന്നുണ്ടായ രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് പല്ലവരായൻ പെട്ടിയിലും ജെല്ലിക്കെട്ട് നടത്തിയത്.
വിവിധ ജില്ലകളിൽ നിന്നായി 585 കാളകളെയാണ് മത്സരത്തിനെത്തിച്ചത്. കാളകളെ മുതുകിൽ പിടിച്ചു നിർത്താൻ നാനൂറോളം മത്സരാർത്ഥികളുമുണ്ടായിരുന്നു. ഒരു മണിക്കൂർ വീതമുള്ള ഓരോ റൗണ്ടിലും അൻപത് പേർ വീതമാണ് കളത്തിലിറങ്ങിയത്. കാളകളെ ഉപദ്രവിക്കില്ലെന്ന് തേനി ജില്ല കളക്ടർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏറ്റു ചൊല്ലിയാണ് മത്സരാർത്ഥികൾ കളത്തിലിറങ്ങിയത്. എന്നാൽ കാളകളെ പിടിച്ചു നിർത്താനുള്ള ശ്രമത്തിനിടെയാണ് ആളുകൾക്ക് പരുക്കേറ്റത്.
ഗരുതരമായി പരുക്കേറ്റ ഒരാളെ തേനി മെഡിക്കൽ കോളജിലും മറ്റുള്ളവരെ സമീപത്തെ സർക്കാർ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മത്സരത്തിനു ശേഷം ഗ്രൗണ്ടിലേക്ക് മാറ്റുന്നതിനിടെ രണ്ടു കാളകൾ തമ്മിലുണ്ടായ കുത്തിൽ പരുക്കേറ്റാണ് കാളകളിലൊന്ന് ചത്തത്.
മറ്റൊരെണ്ണം ഉമസ്ഥനെ വെട്ടിച്ച് ഓടിയപ്പോൾ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു. കാളകളെയും മത്സരാർത്ഥികളെയും കർശന പരിശോധനക്ക് ശേഷമാണ് പ്രവേശിപ്പിച്ചത്. സുരക്ഷക്കായി തേനി ജില്ലാ പോലീസ് മേധാവിയുടെ നേൃത്വത്തിൽ 750 ഓളം പോലീസുകാരെയാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്.
Read more; 'ജാഗ്രതൈ... താക്കീതിലോ ചില്ലറയിലോ ഒതുങ്ങില്ല'; ബത്തേരിയിൽ പൊതുവിടങ്ങളിൽ മാലിന്യമിട്ടാൽ പിഴ 25000