
മൂന്നാർ: മൂന്നാര്‍ എഞ്ചിനിയറിംഗ് കോളജില്‍ പ്രതിഷേധവുമായി പെൺകുട്ടികൾ രംഗത്തെത്തി. ഹോസ്റ്റല്‍ ബ്ലോക്ക്, രാത്രിയില്‍ പുറത്തു നിന്ന് പൂട്ടിയിടുന്നതായാണ് പരാതി. ശുചിമുറികൾ ശോചനീയാവസ്ഥയിലാണെന്നും ഇവർ ആക്ഷേപിക്കുന്നു.
ഹോസ്റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന വിദ്യാര്‍ത്ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹാരം കാണണമെന്ന് ആവശ്യപെട്ട് കുട്ടികള്‍, പ്രിന്‍സിപ്പാളിന് മുന്‍പ് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാതെ വന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചത്. ആകെ 89 പെണ്‍കുട്ടികളാണ് കോളജ് ഹോസ്റ്റലില്‍ താമസിയ്ക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഓരോ ബ്ലോക്കും രാത്രിയില്‍, ഭക്ഷണ സമയത്തിന് ശേഷം, സെക്യൂരിറ്റി പുറത്ത് നിന്ന് പൂട്ടും. പിന്നീട് താക്കോല്‍ ഹോസ്റ്റലില്‍ താമസിയ്ക്കുന്ന മേട്രനെ ഏല്‍പ്പിയ്ക്കും. അടിയന്തിര സാഹചര്യം ഉണ്ടായാല്‍, സെക്യൂരിറ്റിയെ വിളിച്ച് വരുത്തി താക്കോല്‍ നല്‍കിയാണ് വാതില്‍ തുറക്കുന്നതെന്നാണ് കുട്ടികള്‍ പറയുന്നത്.
പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍, മാത്രം കുട്ടികള്‍ വൈകിട്ട് 6.30ന് മുന്‍പായി കയറണമെന്നാണ് നിബന്ധന. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഹോസ്റ്റലുകള്‍ക്ക് ഒരേ മാനദണ്ഡം വേണമെന്നാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. ഹോസ്റ്റലിലെ ശുചിമുറികൾ മിക്കതും ശോചനീയ അവസ്ഥയിലാണ്. പലതും ഉപയോഗ യോഗ്യമല്ല. പൊട്ടിപൊളിഞ്ഞ് കിടക്കുന്ന ശുചിമുറികള്‍ നവീകരിയ്ക്കുന്നതിനും നടപടി സ്വീകരിയ്ക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവിധ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരം തുടരാനാണ് കുട്ടികളുടെ തീരുമാനം.
Read Also: വിവാഹിതരെന്ന് ചമഞ്ഞ് വീട്ടുജോലിക്കെത്തി, ലക്ഷങ്ങളുടെ മുതൽ മോഷ്ടിച്ചു; കമിതാക്കള്‍ പിടിയില്‍