
കൊച്ചി: നിരവധി ക്രിമിനൽ കേസുകളിലും ഗുണ്ടാ പ്രവർത്തനങ്ങളിലും പ്രതിയായ കുപ്രസിദ്ധ ഗുണ്ട അനീഷ് എന്ന 'അട്ടാണി അനീഷ്' (43) വീണ്ടും പൊലീസിന്റെ പിടിയിലായി. മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പ് വീട്ടിൽ നാസറിന്റെ മകനായ ഇയാളെ എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എറണാകുളം എം.ജി റോഡിലെ ചായക്കടയിൽ വെച്ച് ഒരു യുവാവിനെ മർദ്ദിച്ച കേസിൽ അനീഷിനെ തൃശ്ശൂരിലെ ഒളിസങ്കേതത്തിൽ നിന്ന് മൽപ്പിടിത്തത്തിലൂടെ സെൻട്രൽ പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ഇയാൾ വീണ്ടും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ഒരു യുവാവിനെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പുതിയ കേസ്. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സെൻട്രൽ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ പ്രതി, ജൂൺ 6-ന് മട്ടാഞ്ചേരിയിലുള്ള സ്വന്തം വീട്ടിൽ എത്തിയെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചു. തുടർന്ന് പൊലീസ് വീട് വളഞ്ഞ് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇത്തരത്തിൽ നിരവധി ആളുകളെ ഇയാൾ ഭീഷണിപ്പെടുത്താറുണ്ടെന്നും എന്നാൽ പ്രതിയോടുള്ള ഭയം മൂലം പലരും പരാതിയുമായി രംഗത്തുവരാറില്ലെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പിടിച്ചെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പ്രേമാനന്ദ കൃഷ്ണൻ, സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജിജോ എം.ജെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, രാംലാൽ, ഇ.എം ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, അനീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ബേബി ലാൽ, ഉമേഷ്, അജിത്ത്, അരുൺ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam