
തിരുവനന്തപുരം: റോഡരികിൽ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവന് കാവലാകാൻ നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് അഭിനന്ദപ്രവാഹം. ഉദയം പേരൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ ലിനുവിന്‍റെ ജീവൻ രക്ഷിക്കാനാണ് ഡോ. മനൂപ്, ഡോ. തോമസ്, ഡോ. ദിദിയ എന്നിവർ ബ്ലേഡും സ്ട്രോയും ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മൂന്ന് ഡോക്ടർമാരെയും ഫോണിൽ വിളിച്ച് അഭിനന്ദനമറിയിച്ചു. മൂന്ന് പേരെയും ഗവർണർ ലോക്ഭവനിലേക്ക് ക്ഷണിച്ചു. ഡോക്ടർമാർ കേരളത്തിന് അഭിമാനമെന്നും ഗവർണർ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് രോഗിയെ മരണത്തിന് വിട്ടു കൊടുക്കാതെ ചേർത്ത് പിടിക്കാൻ അവർ കാട്ടിയ ധൈര്യവും ക്ഷമയുമാണ് ഇപ്പോള്‍ അഭിനന്ദിക്കപ്പെടുന്നത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയാക് ശസ്ത്രക്രിയാ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ. ബി മനൂപും, കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോ. തോമസ് പീറ്റവും, ഡോ. ദിദിയ കെ തോമസുമാണ് പൊലീസ് നൽകിയ ബ്ലേഡും സ്ട്രോയും ഉപകരണങ്ങളായി ശസ്ത്രക്രിയ നടത്തിയത്. നാട്ടുകാർ ഒരുക്കിയ മൊബൈൽ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയ. ഗുരുതരമായി പരിക്കേറ്റ് രോഗിയെ മരണത്തിന് വിട്ടുകൊടുക്കാതെ ചേർത്ത് പിടിക്കാൻ അവർ കാട്ടിയ ധൈര്യവും ക്ഷമയുമാണ് അഭിനന്ദനാർഹമായത്. അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ലിനുവിന്‍റെ ആരോഗ്യസ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. ലിനു ജീവിതത്തിലേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ഈ ഡോക്ടർമാരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam